കാസർകോട്: ട്രെയിനുകളിൽ കയറി കവർച്ച പതിവാക്കിയ യുവാവ് പിടിയിൽ. അസം സ്വദേശി ബിദുവൻ ചുട്ടിയ(27) ആണ് പിടിയിലായത്. പ്രതിയെ ആർപിഎഫ് സ്ക്വാഡും ഐആർപി തെഫ്റ്റ് സ്ക്വാഡും ചേർന്ന് കോഴിക്കോട് മുക്കത്ത് നിന്നാണ് പിടികൂടിയത്. മാർച്ച് മാസം 18ന് ആലപ്പുഴ സ്വദേശിനിയുടെ മൊബൈൽ ഫോൺ കവർ ചെയ്യുമായി ബന്ധപ്പെട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗോവയിൽ നിന്ന് ആലപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം. നേത്രാവതി എക്സ്പ്രസ്സിലെ എസ് 2 കോച്ചിലെ യാത്രക്കാരിയായിരുന്നു അവർ. പുലർച്ചെ അഞ്ചരയോടെ മംഗളുരുവിനും കാസർകോടിനും ഇടയിൽ ട്രെയിൻ സഞ്ചരിച്ചപ്പോഴാണ് തന്റെ മൊബൈൽ ഫോൺ കവർന്നതെന്നു യാത്രക്കാരിയുടെ പരാതിയിൽ പറയുന്നു. ആലപ്പുഴയിലാണ് ആദ്യം ഇവർ പരാതി നൽകിയത്. പിന്നീട് ഇത് കാസർകോട് റെയിൽവേ പൊലീസിന് കൈമാറി. തുടർന്ന് എസ് ഐ എം വി പ്രകാശൻ, സിപിഒ മാരായ വിപിൻ മാത്യു, ബിജിത്ത്, അശ്വിൻ ഭാസ്കർ, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച പുലർച്ചെ പ്രതിയെ കോഴിക്കോട് നിന്ന് സംഘം പിടികൂടി. പ്രതിയുടെ കയ്യിൽ നിന്ന് നാല് ഫോണുകൾ കണ്ടെത്തി. കോഴിക്കോട്ടെ ഒരു പ്ലൈവുഡ് പ്രൈവറ്റ് കമ്പനിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇയാൾ. കവർച്ചയിൽ കൂട്ടാളിയായ ആന്ധ്ര സ്വദേശിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
