കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടി; ബിജെപി നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസില്‍ ബിജെപി നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ മോര്‍ച്ചാ ഭാരവാഹിയുമായ സുജന്യ ഗോപി (42)യും സഹായി കല്ലിശ്ശേരിയിലെ സലീഷ് മോനു (46) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതി പ്രകാരമുള്ള കേസിലാണ് അറസ്റ്റ്. മാര്‍ച്ച് 14നാണ് വിനോദിന്റെ എടിഎം കാര്‍ഡ് അടക്കം ഉണ്ടായിരുന്ന പഴ്സ് നഷ്ടപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ വിട്ടതിനു ശേഷം തിരികെ വരുന്നതിനിടയിലാണ് പഴ്സ് നഷ്ടപ്പെട്ടത്. പഴ്സ് ഓട്ടോ ഡ്രൈവറായ സലീഷ് മോനാണ് ലഭിച്ചത്. ഇക്കാര്യം ബ്ലോക്ക് പഞ്ചായത്തംഗമായ സുജന്യയെ അറിയിച്ചു.
മാര്‍ച്ച് 15ന് രാവിലെ ഇരുവരും ചേര്‍ന്ന് ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നായി കാല്‍ ലക്ഷം രൂപ പിന്‍വലിച്ചു. എടിഎം കാര്‍ഡിനൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. പണം പിന്‍വലിച്ചതോടെ വിനോദിന്റെ ഫോണിലേക്ക് സന്ദേശമെത്തി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടയില്‍ എടിഎം കാര്‍ഡ് കല്യാശ്ശേരി റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പണം തട്ടിയവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page