വര്‍ണ്ണ-ലിംഗ വിവേചനം സര്‍വ്വത്ര | Narayanan Periya

നമ്മുടെ നീതിപീഠങ്ങളില്‍ വിശേഷിച്ചും-ഉന്നത നീതി പീഠങ്ങളില്‍-ബ്രാഹ്‌മണ മേധാവിത്വം ഇന്നും പ്രകടമാകുന്നു. എത്രയോ കാലമായി ഇത് തുടരുന്നു.
പറയുന്നത് റിട്ടയര്‍ ചെയ്ത ജഡ്ജിമാരാണ്. മദ്രാസ് ഹൈക്കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ന്യായാധിപന്മാര്‍. ജസ്റ്റിസ് കെ.ചന്ദ്രു, ജസ്റ്റിസ് ഹരി പന്താമന്‍ എന്നിവര്‍. സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി വച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നിയമിക്കപ്പെട്ട ന്യായാധിപന്മാരില്‍ 75% പേരും മുന്നോക്ക ജാതിക്കാരില്‍ പെട്ടവരാണ്. ജനസംഖ്യയില്‍ വെറും 10% ആണ് മുന്നോക്ക ജാതിക്കാര്‍. അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയില്‍ വെറും രണ്ട് ശതമാനം മാത്രമാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവര്‍.
ഇതുപോലെ ന്യായമായും അര്‍ഹതപ്പെട്ട, അവകാശപ്പെട്ട-പ്രാതിനിധ്യം ലഭിക്കാത്ത മറ്റൊരു വിഭാഗമുണ്ട് -സ്ത്രീകള്‍.
ഡി.വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ ഒരൊറ്റ വനിതയെയും സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമിച്ചിട്ടില്ല. കൊളീജിയം ആണല്ലോ ജഡ്ജിമാരെ നിശ്ചയിക്കുന്നത്. അതിന്റെ പ്രവര്‍ത്തനം തികച്ചും രഹസ്യാത്മകമാണ്. അപ്പോള്‍ സ്വജനപക്ഷ പാതത്തിനും സാധ്യതയുണ്ട്. കൊളീജിയം ശുപാര്‍ശ ചെയ്യുന്നവര്‍ പോലും അവസാനം തഴയപ്പെടാറുണ്ട്. അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. 2021 ഡിസംബറില്‍ ഈ പ്രശ്‌നം രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ചിരുന്നു. എന്നിട്ടും നിലപാടില്‍ എന്തെങ്കിലും വ്യത്യാസം വന്നിട്ടില്ല. അധികൃതര്‍ നിലപാട് മാറ്റിയിട്ടില്ല. അതുകൊണ്ടാണല്ലോ ഇപ്പോള്‍ വീണ്ടും ജസ്റ്റിസുമാരായ ചന്ദ്രുവിനും ഹരിപരന്തമനും പത്രസമ്മേളനം നടത്തി ഈ വിഷയം പറയേണ്ടി വന്നത്. അതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകും എന്ന് പ്രതീക്ഷിക്കാമോ? ഉണ്ടാവുകയില്ല; അതാണ് നമ്മുടെ അനുഭവം.
വനിതകളുടെ കാര്യവും ഇതുതന്നെ. 11.2.2018ന്റെ സണ്‍ഡേ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്ന് ചില കണക്കുകള്‍ ഉദ്ധരിക്കാം: സുപ്രീംകോടതിയില്‍ ആകെ ജഡ്ജിമാര്‍ 25. വനിതാ ജഡ്ജി-ഒന്ന്. ഹൈക്കോടതികളില്‍ ആകെ ജഡ്ജിമാര്‍ 692. വനിതകള്‍ 70. സബോര്‍ഡിനേറ്റ് കോടതികളില്‍ ജഡ്ജിമാര്‍ 15,806. ഇതില്‍ വനിതകള്‍ 4409. ഒമ്പത് ഹൈക്കോടതികളില്‍ വനിത ജഡ്ജിമാരെ ഇല്ല. (വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ സര്‍വ്വേയില്‍ കണ്ട വിവരം). സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജി ജ.ആര്‍ ഭാനുമതി. 2014 ന് ശേഷം സുപ്രീംകോടതി വനിതാ ജഡ്ജിയായി ഒരാളെ പോലും നിയമിച്ചിട്ടില്ല.
ഹൈക്കോടതികളില്‍ വനിതാ ജഡ്ജിമാര്‍ 10%. ഛത്തീസ്ഗഡ്, ഗുവാഹട്ടി, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, ത്രിപുര-ഹൈക്കോടതികളില്‍ വനിത ജഡ്ജിമാരില്ല. കീഴ് കോടതികളിലും ഇതേ സ്ഥിതി തന്നെ. ജഡ്ജിമാരുടെ അവസ്ഥ തന്നെ ബാര്‍ കൗണ്‍സില്‍ എന്ന അഭിഭാഷക സംഘടനയിലും. കടുത്ത വിവേചനം അവഗണന. ഇന്ത്യ റിപ്പബ്ലിക്കിന്റെ ഇത:പര്യന്തമുള്ള ചരിത്രത്തില്‍ വനിതാ ചെയര്‍പേഴ്‌സണോ വൈസ് ചെയര്‍പേഴ്‌സണോ ബാര്‍ കൗണ്‍സിലുകളില്‍ ഉണ്ടായിട്ടില്ലത്രെ.
ഇതുകൊണ്ട് സംഭവിക്കാനിടയുള്ള-സംഭവിക്കുന്ന-ഒരു ക്രമക്കേട്-അല്ലെങ്കില്‍, അന്യായം എന്തെന്ന് സുപ്രീംകോടതി അഭിഭാഷക, അഡ്വക്കേറ്റ് രേഖാഅഗര്‍വാള്‍ പറയുന്നു: പുരുഷ അഭിഭാഷകര്‍ക്ക് ജഡ്ജിമാരുമായി അടുത്ത് ഇടപെടാം. അങ്ങനെ അവരുടെ പ്രത്യേക ശ്രദ്ധയില്‍ വരും. അവസാന തെരഞ്ഞെടുപ്പില്‍ (ബാര്‍ കൗണ്‍സിലിന്റെ)ഇത് സഹായകമാകും. അഭിഭാഷകര്‍ക്ക് വിശേഷ പരിഗണന കിട്ടും. ഓള്‍ ബോയ്‌സ് ക്ലബ്ബ് എന്നാണ് അഡ്വക്കേറ്റ് രേഖ അഗര്‍വാള്‍ വിശേഷിപ്പിച്ചത്.
ജുഡീഷ്യല്‍ സര്‍വീസില്‍ ബ്രാഹ്ണ മേധാവിത്വമാണത്രെ-അല്ലെങ്കില്‍ മുന്നോക്ക ജാതി മേധാവിത്വം. സ്ത്രീകളോടുള്ള വിവേചനവും. ഇതില്‍ എന്തുണ്ട് അസ്വാഭാവികമായിട്ട്? മനുസ്മൃതിയെ സര്‍വ്വോപരി മാനിക്കണം എന്നല്ലേ കേന്ദ്രമന്ത്രിമാരുടെ നിലപാട്! എന്താണ് മാനവധര്‍മ്മശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുസ്മൃതി അനുശാസിച്ചിട്ടുള്ളത്? ബ്രാഹ്‌മണന്‍ സര്‍വോത്തമന്‍. ഗുരു സ്ഥാനം ബ്രാഹ്‌മണന്.
തൊട്ടു താഴെ ക്ഷത്രിയന്‍. പിന്നെ വൈശ്യന്‍. ഏറ്റവും താഴെ ശൂദ്രന്‍. ഉന്നത ജാതിക്കാരെ പരിചരിക്കാനായി സൃഷ്ടിക്കപ്പെട്ടവര്‍. പരിചര്യാത്മകം കര്‍മ്മ ശൂദ്ര. (മനുസ്മൃതി)ശൂദ്രന് അക്ഷരജ്ഞാനത്തിന് അര്‍ഹതയില്ല. ഉപനയനാനന്തരമാണ് അക്ഷരജ്ഞാനം നല്‍കേണ്ടത്. ശൂദ്രന് ഉപനയനം പാടില്ല. വിധിച്ചിട്ടില്ല. ഉപനയനം നിഷിദ്ധമായിട്ടുള്ള മറ്റൊരു വിഭാഗവും ഉണ്ട്:സ്ത്രീ. ന സ്ത്രീ ശൂദ്രോ വേദ മധീയതാം (സ്ത്രീയും ശൂദ്രനും വേദം പഠിക്കാന്‍ പാടില്ല).
മനുസ്മൃതി നാലാം അധ്യായം:
നശൂദ്രായ മതിം ദദ്യാത് (4.80)ശൂദ്രന്‍ അടുത്തുള്ളപ്പോള്‍ അധ്യയനം അരുത് (4.99)ശൂദ്ര ജാതിക്ക് മനു ഒരു കര്‍മ്മം മാത്രം കല്‍പ്പിച്ചത്-മറ്റു മൂന്ന് വര്‍ണ്ണങ്ങളിലും (ബ്രാഹ്‌മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍)പെട്ടവരെ നിര്‍വ്യാജം സേവിക്കുക- (191)
സിദ്ധി നാഥാനന്ദസ്വാമിയുടെ മനുസ്മൃതി വ്യാഖ്യാനത്തിന് (മാതൃഭൂമി പ്രസിദ്ധീകരണം) എന്‍.വി കൃഷ്ണവാര്യരുടെ അവതാരികയില്‍ നിന്ന്: ജാതി വ്യവസ്ഥ മനുവിന് സമ്മതമായിരുന്നു. മനു ബ്രാഹ്‌മണനെ അങ്ങേയറ്റം വാഴ്ത്തി. ശൂദ്രന് എന്തെങ്കിലും അവകാശം ഉള്ളതായി മനു കരുതിയില്ല.
സ്വാമി വിവേകാനന്ദന്‍:ശൂദ്രനോടുള്ള മനുവിന്റെ മനോഭാവം മാനവോചിതമായോ എന്ന് സംശയം തോന്നും.
സ്വാമി പറഞ്ഞു:മനു വീണ്ടും വരികയാണെങ്കില്‍, താന്‍ പണ്ട് നിര്‍ദ്ദേശിച്ച നിയമങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് എന്ന് കാണാം.
വര്‍ണ്ണജാതി വിവേചനം, സ്ത്രീപുരുഷ വിവേചനം-എല്ലാം മനുസ്മൃതി വിധിച്ചത് അതേപടി തുടരണം എന്നല്ലേ പലരുടെയും നിലപാട്. ആരാധനാലയങ്ങളില്‍ മാത്രമല്ല, ന്യായാലയങ്ങളിലും.
റിട്ടയര്‍ ചെയ്ത ഹൈക്കോടതി ജഡ്ജിമാരായ ചന്ദ്രുവും ഹരിപരന്തമനും പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. പറഞ്ഞത് ശരി തന്നെ എന്ന് സമ്മതിക്കുന്നു. ഭാവിയിലും, ഇതേ നിലപാട് തുടരും എന്നും. ഇതല്ലേ മനസ്സിലാക്കേണ്ടത്?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page