ന്യൂഡൽഹി: കേരളത്തിൻറെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം താനും ഉണ്ടാവുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.ടീംകേരളയോടൊപ്പം കേരള ഗവർണറും ഉണ്ടെന്നത് ആഹ്ലാദകരവും ആവേശകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകീർത്തിച്ചു. ഇത് പുതിയൊരു തുടക്കമാണ് – മുഖ്യമന്ത്രി പറഞ്ഞു. ഈ വികാരവുമായി മുന്നോട്ടു പോകാൻ നമുക്ക് ആകട്ടെ- അദ്ദേഹം പ്രത്യാശിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ഒറ്റക്കെട്ടായി നേടിയെടുക്കുന്നതിന് മുഖ്യമന്ത്രിയും കേരളത്തിൽ നിന്നുള്ള എംപിമാരുമായി ഗവർണർ കേരള ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ജനകീയ പ്രശ്നങ്ങളെ രാഷ്ട്രീയവൽക്കരിക്കാതെ എല്ലാവരും ഒരുമിച്ച് നിന്ന് ആവശ്യങ്ങൾ നേടിയെടുക്കണമെന്ന സന്ദേശത്തിന്റെ ഭാഗമായാണ് ഗവർണർ യോഗം വിളിച്ചത്. ഗവർണറുടെ നേതൃത്വത്തിൽ ഇത്തരം ഒരു യോഗം ആദ്യമായാണ്. യോഗത്തിനുശേഷം അത്താഴ വിരുന്നും ഗവർണർ ഏർപ്പെടുത്തിയിരുന്നു. രാഷ്ട്രത്തിനു പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന ‘ലക്ഷ്യത്തോടെ, രാഷ്ട്രീയ ഭിന്നതകൾക്കതീതമായി കേരള എംപിമാർ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. കേരളത്തിൽ നിന്നുള്ള 16 ലോക് സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളും യോഗത്തിലും അത്താഴ വിരുന്നിലും പങ്കെടുത്തു.
