ആർഭാട ജീവിതത്തിനൊപ്പം ബിസിഎ പഠനം; ബംഗളൂരുവിൽ പിടിയിലായ പ്രിന്‍സ് സാംസണ്‍ കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി

ബംഗളൂരു : സംസ്ഥാനത്തേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നതിലെ പ്രധാന കണ്ണിയായ ടാന്‍സാനിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ നിന്ന് വയനാട് പൊലീസ് പിടികൂടി. ഗോബ വില്ലേജിലെ പ്രിന്‍സ് സാംസണ്‍(25) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. എം.എസ് നഗറില്‍ ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബംഗളൂരുവിലെ ഗവ.കോളജില്‍ ബിസിഎ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ മാസം 24ന് മുത്തങ്ങയിൽ നിന്ന് ലഹരിയുമായി പിടികൂടിയ ഷഫീഖ് എന്നയാളിൽ നിന്നാണ് പൊലീസിന് പ്രിൻസ് സാംസണെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. രണ്ട് മാസത്തിനിടെ 80 ലക്ഷത്തിന്റെ ഇടപാടാണ് പ്രിൻസ് നടത്തിയത്. ഇയാളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയും പോലീസ് പിടികൂടി. ഇടപാടിലൂടെ ലഭിക്കുന്ന പണത്തിലൂടെ ആർഭാട ജീവിതം നയിക്കുകയായിരുന്നു. ലഹരി മറ്റ് സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്നതാണോ വിദേശത്ത് നിന്ന് കൊണ്ട് വരുന്നതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ഇടപാടിലെ കൂടുതൽ പേരെ കണ്ടെത്തി ഉടൻ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page