മലപ്പുറം: 1800 കോടി രൂപയുടെ മോറിസ് കോയിൻ വ്യാജ ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കാസർകോട് കുമ്പള സ്വദേശി കെ.എ.മുഹമ്മദ് ഇർഷാദിനെ (37) ആണ് മലപ്പുറം ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്.ഏജന്റ് ആയിരുന്ന ഇയാൾ 93 കോടി കോടി രൂപ പിരിച്ചെടുത്ത് ഒന്നാം പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ 17 പ്രതികളിൽ 9 പേർ അറസ്‌റ്റിലായി. കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് ഇർഷാദ്. പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കിൽ വീട്ടിൽ നിഷാദ് (39) ഒളിവിലാണ്. 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ തോതിൽ 300 ദിവസം ലാഭവിഹിതം നൽകുമെന്നും നിക്ഷേപത്തുക ക്രിപ്റ്റോ കറൻസി വഴി തിരിച്ചു ലഭിക്കുമെന്നായിരുന്നു വാഗ്ദാ നം. മറ്റുള്ളവരെ ചേർത്താൽ കമ്മിഷനും നൽകുമെന്നായിരുന്നു വാഗ്ദാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പണം നിക്ഷേപിച്ചെങ്കിലും പിന്നീട് ലാഭവിഹിതം ലഭിക്കാതായതോടെയാണ് ഇടപാടുകൾ പൊലീസിനെ സമീപിച്ചതും തട്ടിപ്പ് പുറത്തായതും. മഞ്ചേരി കോടതി ഇർഷാദിനെ റിമാൻഡ് ചെയ്തു.
