കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ അജ്ഞാതരോഗം പടരുന്നു. ജനുവരി 21-നു കണ്ടെത്തിയ രോഗം മൂലം 53 പേരാണ് മരിച്ചത്. രോഗലക്ഷണം കണ്ടവര്‍ 48 മണിക്കൂറിനുള്ളിലാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ബികോറോ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവരുള്‍പ്പെടെ 419 പേരെയാണ് രോഗം ബാധിച്ചത്. ബൊളോകോ പട്ടണത്തില്‍ വവ്വാലിനെ തിന്ന മൂന്നു കുട്ടികളിലാണ് ആദ്യം രോഗം കണ്ടത്. വവ്വാലിനെ കഴിച്ച് 48 മണിക്കൂറിനുള്ളില്‍ പനിയും രക്തസ്രാവവുമുണ്ടായി. രോഗം കലശലായ കുട്ടികള്‍ ആണ് ആദ്യം മരിച്ചത്. ഈ മാസം ഒമ്പതിന് ബൊമാറ്റെ പട്ടണത്തിലും സമാനമായ രോഗബാധ മൂലം മരണങ്ങളുമുണ്ടായെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.
അതേസമയം, ഓരോ ദിവസം കഴിയുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ഇത് വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. രോഗകാരണം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവികളെ ആഹാരമാക്കുന്ന പ്രദേശങ്ങളില്‍ ജന്തുക്കളില്‍നിന്ന് രോഗാണുക്കളും രോഗവും മനുഷ്യരെ ബാധിക്കാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
