കോട്ടയം: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാൻ ശ്രമിക്കുന്നതിനിടെ അനുജനും മരണപ്പെട്ടതായി വിവരം ലഭിച്ചു. എരുമേലി നെടുങ്കാവയൽ ചാത്തനാംകുഴി സി.ആർ.മധു (51) ആന്ധ്രയിൽ ശനിയാഴ്ചയാണു മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ അനുജൻ സി.ആർ.സന്തോഷ്(45) ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ആഴ്ചകൾക്കു മുൻപു വീട്ടിൽനിന്നു പോയത്. ജേഷ്ഠൻ മരിച്ചപ്പോൾ വീട്ടുകാർ ഫോൺ വഴി ബന്ധപ്പെട്ടെങ്കിലും സന്തോഷിന് വിവരം കൈമാറാൻ കഴിഞ്ഞില്ല. അതിനാൽ സമൂഹമാധ്യമം വഴി അന്വേഷിക്കുന്നതിനിടെ അനുജനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കായംകുളം പൊലീസ് ആണ് ബന്ധുക്കളെ വിവരമറിയിച്ചത്. ഞായറാഴ്ച രാവിലെ കായംകുളം ബസ് സ്റ്റാൻഡിലെ കടയ്ക്കുമുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്കു സന്തോഷുമായി സാമ്യമുണ്ടെന്ന് അറിയിച്ചു. മരിച്ചത് സന്തോഷ് തന്നെയാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇരുവരുടെയും സംസ്കാരം ഒരുമിച്ച് പിന്നീടു നടത്തും. ആന്ധ്രയിൽ അധ്യാപകനായിരുന്നു മധു. അസുഖബാധിതനായാണു മരിച്ചത്. മധുവിന്റെ ഭാര്യ: മണി. മകൻ: ആകാശ് (വിദ്യാർഥി). സന്തോഷ്കുമാറിന്റെ ഭാര്യ: ബീന. മക്കൾ: ആദർശ്, അദ്രി (ഇരുവരും വിദ്യാർഥികൾ).
