എസ്‌ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ വിരുതന്‍ പുറത്തിറങ്ങി വീണ്ടും തട്ടിപ്പിനു ശ്രമിച്ചു; എറണാകുളത്തു നിന്നു കാര്‍ വിളിച്ചു വന്ന് വാടക നല്‍കാതെ മുങ്ങി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

കണ്ണൂര്‍: എസ്.ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ വിരുതന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി വീണ്ടും തട്ടിപ്പിനു ശ്രമിച്ചു. തളിപ്പറമ്പ്, അണ്ടിക്കളം ഒമാന്‍ പള്ളിക്കു സമാപത്തെ ജയ്‌സണ്‍ ആണ് തട്ടിപ്പിനു ശ്രമിച്ചത്. മാതാവ് ഇടപെട്ടതിനെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റില്‍ നിന്നു രക്ഷപ്പെട്ടു.
പയ്യന്നൂരിലും മറ്റും എസ്.ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ജയ്‌സണെ വ്യാപാരികള്‍ തടഞ്ഞു വച്ചതിനെ തുടര്‍ന്ന് 2024 നവംബര്‍ മാസത്തിലാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രസ്തുത കേസില്‍ റിമാന്റിലായി അടുത്തിടെ പുറത്തിറങ്ങിയ ജയ്‌സണ്‍ കോട്ടയം സ്വദേശിയായ വൈശാഖിനെയാണ് പറ്റിക്കാന്‍ ശ്രമിച്ചത്. ജയ്‌സണിന്റെ പുതിയ കൃത്യത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ-”കോട്ടയം സ്വദേശിയായ വൈശാഖ് എറണാകുളത്ത് ജര്‍മ്മന്‍ ഭാഷയില്‍ പഠനം നടത്തുന്ന ആളാണ്. ഇയാളുടെ മാതാവ് അര്‍ബുദ രോഗിയും. അമ്മയുടെ ചികിത്സയ്ക്കും പഠന ആവശ്യത്തിനുമുള്ള പണം കണ്ടെത്തുന്നതിനായി രാത്രികാലങ്ങളില്‍ എറണാകുളത്ത് ടാക്‌സി ഓടിക്കുകയാണ് വൈശാഖ്. കഴിഞ്ഞ ദിവസം രാത്രി വൈശാഖിന്റെ ഇയോണ്‍ കാറിനു അരികിലെത്തിയ ജയ്‌സണ്‍ അത്യാവശ്യമായി തളിപ്പറമ്പിലേക്കു പോകണമെന്നു പറഞ്ഞു. യാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ വിളിക്കുന്നതായി അഭിനയിച്ചു. ഞാന്‍ ഉടന്‍ വീട്ടിലെത്തുമെന്നും ഒന്‍പതിനായിരം രൂപ എടുത്തു വയ്ക്കണമെന്നുമായിരുന്നു ഡയലോഗ്. തളിപ്പറമ്പ്, അണ്ടിക്കളം, ഒമാന്‍ പള്ളിക്കു സമീപത്ത് പുലര്‍ച്ചെ 5.30ന് കാറെത്തി. കാര്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി പണവുമായി ഉടന്‍ വരാമെന്നു പറഞ്ഞ് മുന്നോട്ടു നടന്നു. വാടക തരണമെന്ന് പറഞ്ഞ് വൈശാഖ് പിന്തുടര്‍ന്നതോടെ ജയ്‌സണ്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വൈശാഖ് യുവാവിനെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും തന്നെ തനിക്ക് അറിയില്ലെന്നും തങ്കച്ചന്റെ മകനാണെന്നും പറഞ്ഞു ഓടി രക്ഷപ്പെട്ടു. സ്ഥലത്തെക്കുറിച്ച് യാതൊരു പരിചയവുമില്ലാത്ത വൈശാഖ് സമീപത്തെ പള്ളിയിലെത്തി അവിടെയുണ്ടായിരുന്നവരോട് സംഭവം പറഞ്ഞു. തുടര്‍ന്ന് വിവരം തളിപ്പറമ്പ് പൊലീസിനെ അറിയിച്ചു. പൊലീസെത്തി ജയ്‌സണിന്റെ വീടു കണ്ടെത്തി. പൊലീസെത്തി വീട്ടുകാരെ വിളിച്ചപ്പോള്‍ മാതാവ് പുറത്തിറങ്ങി. മകന്‍ പുലര്‍ച്ചെ 5.30ന് വീട്ടിലെത്തിയ ശേഷം കിടന്നുറങ്ങുകയാണെന്നാണ് മാതാവ് പറഞ്ഞത്. പൊലീസ് കാര്യം പറഞ്ഞപ്പോള്‍ മാതാവ് കൈവശം ഉണ്ടായിരുന്ന 8000 രൂപ വൈശാഖിനു നല്‍കി. 8500 രൂപയാണ് വാടക പറഞ്ഞിരുന്നതെങ്കിലും 8000 രൂപയെങ്കിലും കിട്ടിയ ആശ്വാസത്തിലാണ് വൈശാഖ് എറണാകുളത്തേക്ക് മടങ്ങിയത്”.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page