നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്നു ജ്യോത്സ്യന്റെ പ്രവചനം; നിരപരാധിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി വെട്ടിക്കൊന്നു, ഹോട്ടല്‍ തൊഴിലാളിയും ജ്യോത്സ്യനും അറസ്റ്റില്‍

ചിത്രദുര്‍ഗ്ഗ: നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനം വിശ്വസിച്ച് ഹോട്ടല്‍ തൊഴിലാളി നിരപരാധിയെ വെട്ടിക്കൊന്നു. നാടിനെ നടുക്കിയ സംഭവത്തില്‍ ഹോട്ടല്‍ തൊഴിലാളിയും ജ്യോത്സ്യനും അറസ്റ്റില്‍. ഫെബ്രുവരി 9ന് ആണ് ക്രൂരമായ കൊലപാതകം നടന്നത്. ചിത്രദുര്‍ഗ്ഗ, ചല്ലക്കരെ, പരശുറാംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ജെ കോളനിയില്‍ താമസക്കാരനും തുകല്‍പണിക്കാരനുമായ ജിഎച്ച് പ്രഭാകര (50)ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ആന്ധ്രാപ്രദേശ് കുന്ദര്‍പി, കൗരംപള്ളി സ്വദേശിയും പാവഗഡിയിലെ ഹോട്ടല്‍ തൊഴിലാളിയുമായ ആനന്ദറെഡ്ഡി, നരബലി നടത്താന്‍ ഉപദേശിച്ച ജ്യോത്സ്യന്‍ രാമകൃഷ്ണ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-”ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ആനന്ദറെഡ്ഡി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇയാള്‍ കോട്ടഗുഡ്ഡയിലെ ജ്യോത്സ്യനായ രാമകൃഷ്ണനെ ഇടയ്ക്കിടെ കാണാറുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരം പല തരത്തിലുള്ള പൂജകളും കഴിച്ചു. എന്നാല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടായില്ല. ഏറ്റവുമൊടുവില്‍ കാണാന്‍ പോയപ്പോള്‍ ഒരാളെ പടിഞ്ഞാറു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്നും എല്ലാ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഉപദേശിച്ചു. ഇതനുസരിച്ച് ആനന്ദറെഡ്ഡി ഫെബ്രുവരി 9ന് സ്‌കൂട്ടറില്‍ പാവഗഡയില്‍ നിന്നു ഗ്രാമത്തിന്റെ പടിഞ്ഞാറു ഭാഗമായ പരശുരാമപുരിയിലെത്തി ഇരയെ കാത്തിരുന്നു. ഈ സമയത്താണ് ബസ് സ്റ്റോപ്പിനു സമീപത്ത് ചെരുപ്പു കുത്തുന്ന പ്രഭാകര്‍ എത്തിയത്. ഇയാള്‍ക്ക് സ്‌കൂട്ടറില്‍ ലിഫ്റ്റ് തരാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് വച്ച് വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലയാളി ആനന്ദറെഡ്ഡിയാണെന്നു കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് നരബലി നടത്തിയതെന്നും കണ്ടെത്തി. തുടര്‍ന്ന് ജ്യോത്സ്യനെയും കേസില്‍ പ്രതി ചേര്‍ത്തു. അറസ്റ്റിലായ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.”

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page