കാസർകോട്: വട്ടം തട്ടയിലും പുലിയിറങ്ങി. ഞായറാഴ്ച്ച രാത്രി അമയയിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പയങ്ങാട് രാഘവനും ഭാര്യയ്ക്കും തൊട്ടു മുന്നിലാണ് പുലിയെ കണ്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു കുറുകെ പുലി ചാടുകയായിരുന്നു. ഭാഗ്യത്തിനാണ് ഇരുവരും അപകടമില്ലാതെ രക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ഒയോലത്ത് മുള്ളൻപന്നിയെ പുലി കടിച്ചു കൊന്ന നിലയിൽ കാണപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങളായി കൊളത്തൂർ, വിളക്കുമാടം ഭാഗങ്ങളിൽ സാന്നിധ്യമുണ്ട്.
അതേസമയം പൊയിനാച്ചി പുളിനാക്ഷി കാവിനു സമീപത്തും പുലിയെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഞായറാഴ്ച്ച രാത്രിയിലാണ് ഇവിടെ പുലിയെ കണ്ടതായുള്ള പ്രചരണം ഉണ്ടായത്. പുല്ലൂർ – പെരിയ പഞ്ചായത്തിലെ അമ്പലത്തറ ,മീങ്ങോത്തും പുലിയിറങ്ങി. തിങ്കളാഴ്ച്ച പുലർച്ചെ റബ്ബർ തോട്ടത്തിലാണ് പുലിയെ കണ്ടത്. ടാപ്പിംഗ് ജോലിക്കിടയിൽ പുലി മുന്നിലൂടെ കടന്നുപോകുന്നത് കണ്ടതായി തൊഴിലാളികൾ പറഞ്ഞു.
