ആലപ്പുഴ: മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വീട് കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ വീടിന് എങ്ങനെ തീപിടിച്ചു എന്നതിനെ കുറിച്ച് വ്യക്തമല്ല. വീട്ടിൽ രണ്ടു പേർ മാത്രമാണ് താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഉണ്ടാകാറില്ല. ഒരു മകൻ മാത്രമാണ് ഉള്ളത്. ഇയാൾ ഇടയ്ക്ക് വന്നിട്ടു പോകാറുണ്ട്. വെള്ളിയാഴ്ച രാത്രി വീട്ടിൽ മകനുണ്ടായിരുന്നു എന്നു പറയുന്നു. എന്നാൽ മകനെ സ്ഥലത്ത് കാണാനില്ല. പൊലീസ് മകനായുള്ള അന്വേഷണം തുടങ്ങി. അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അയൽവാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ് പൊലീസ്. വീടിന് തീപിടിച്ചത് കണ്ട അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചിരുന്നു. വീട്ടിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ മകൻ വിജയനോട് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു.
