തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ തീപിടിത്തമുണ്ടായിരുന്നു. ശ്രീതുവിന്റെ സഹോദരന്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. തന്റെ സഹോദരന്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്നും പുലര്‍ച്ചെ അഞ്ചരയോടെ താന്‍ ബാത്ത് റൂമിലേക്ക് പോയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെന്നുമാണ് ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റില്‍ കണ്ടെത്തിയത്. ശ്രീതുവിന്റെ സഹോദരന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു.
കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടെ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.
സംഭവത്തില്‍, കുട്ടിയുടെ പിതാവ്, മാതാവ്, മാതാവിന്റെ സഹോദരന്‍, മുത്തശ്ശി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതായാണ് വിവരം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശ്ശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവര്‍ ഞരമ്പ് മുറിക്കുകയും കിണറ്റില്‍ ചാടുകയും ചെയ്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
