ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ മരണം കൊലപാതകം; അമ്മാവന്‍ കുറ്റം സമ്മതിച്ചു, കിണറ്റില്‍ എറിഞ്ഞ് കൊന്നെന്ന് മൊഴി

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ മരണം കൊലപാതകം. കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിന്റെ മാതാവ് ശ്രീതുവിന്റെ സഹോദരനാണ് ഹരികുമാര്‍. പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ നേരത്തെ കുട്ടിയുടെ മാതാപിതാക്കളെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം ഇന്നലെ ഉറങ്ങാന്‍ കിടന്ന ദേവേന്ദുവിനെ രാവിലെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രാവിലെ മുതല്‍ അടിമുടി ദുരൂഹത തുടര്‍ന്നിരുന്നു. കൊലപാതകമെന്ന സംശയത്തിലുറച്ചാണ് തുടക്കം മുതല്‍ പൊലീസ് നീങ്ങിയത്. കോട്ടുകാല്‍ക്കോണം സ്വദേശി ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകളായ ദേവേന്ദുവാണ് മരിച്ചത്.
30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഹരികുമാറിന്റെ മുറിയിലെ കട്ടില്‍ കത്തിയ നിലയാണ്. ഇതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കയറും മണ്ണെണ്ണയും ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടുകാര്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page