തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷന്‍ വ്യാപാരികള്‍. തിങ്കളാഴ്ച മുതല്‍ കടയടപ്പു സമരവുമായി മുന്നോട്ടു പോകുമെന്നാണ് റേഷന്‍ വ്യാപാരികള്‍ അറിയിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജിആര്‍ അനില്‍ ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ റേഷൻകടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന് (എ.ഐ.ടി.യു.സി.) ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ പറഞ്ഞു. പണിമുടക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബി. ബിജുവും അറിയിച്ചു. വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇപ്പോള്‍ നല്‍കുന്ന 18000 രൂപ വേതനം 30000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
