പുനലൂർ: മാനസിക വെല്ലുവിളി നേരിടുന്ന പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. പത്തനാപുരം കാര്യറ സർക്കാരുമുക്ക് ചുമടുതാങ്ങിയിൽ വാടകയ്ക്ക് താമസിക്കുന്ന പിറവന്തൂർ കുമരംകുടി വലിയറപച്ച ഗീതാഭവനത്തിൽ കിഷോർ കൃഷ്ണൻ (24) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.ഇയാൾ പുനലൂരിലും പത്തനാപുരത്തും മറ്റും വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഓട്ടോറിക്ഷയിൽ പിറവന്തൂർ വന്മളയിലെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.പൊലീസ് കേസെടുത്തതറിഞ്ഞ് ഇയാൾ മുംബൈയിലേക്ക് പോവുകയായിരുന്നു. പിന്നീട് അവിടെ ക്ഷേത്രത്തിൽ പൂജാരിയായി കഴിഞ്ഞുവരികയായിരുന്നെന്ന് പുനലൂർ പൊലീസ് എസ്.എച്ച്.ഒ. ടി.രാജേഷ്കുമാർ പറഞ്ഞു. ഈ വിവരമറിഞ്ഞ് പുനലൂരിൽ നിന്നും പൊലീസ് മുംബൈയിൽ എത്തിയെങ്കിലും പ്രതി അവിടെനിന്നും കടന്നിരുന്നെന്നും അടുത്തിടെ തിരികെ നാട്ടിലെത്തിയതറിഞ്ഞ് നടത്തിയ തിരച്ചിലിൽ കഴിഞ്ഞദിവസം പുന്നലയിൽ നിന്നും അറസ്റ്റുചെയ്യുകയായിരുന്നെന്നും ഇൻസ്പെക്ടർ അറിയിച്ചു.
