കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ സംസ്ഥാനത്ത് വർദ്ധിക്കുന്നു; കരുതൽ വേണം, പ്രതിരോധ വാക്സിൻ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികൾക്കിടയിൽ വോക്കിങ് ന്യുമോണിയ (മൈക്കോപ്ലാസ്മ) വ്യാപകമാകുന്നെന്ന് ഡോക്ടർമാർ. രോഗലക്ഷണങ്ങൾ പുറത്തുവരാൻ വൈകുമെന്നതാണ് ന്യൂമോണിയയിൽനിന്ന് ഇതിനുള്ള വ്യത്യാസം. 5 –15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 5 വയസ്സിൽ താഴെയുള്ളവർക്കും പിടിപെടുന്നുണ്ട്. അപൂർവമായി മുതിർന്നവർക്കും രോഗം വരാമെന്ന് ഡോക്ടർമാർ പറയുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണമാണ് കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ വ്യാപകമാകുന്നത്. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിത്. തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.ചെറിയ പനി, നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തൊലിപ്പുറത്തു തിണർപ്പ് എന്നിവയൊക്കെ ഉണ്ടാകാം. 5 ദിവസത്തിൽ കൂടുതൽ ചുമ നീണ്ടുനിന്നാൽ ഡോക്ടറെ കാണണം. സമ്പർക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നാണു രോഗം പകരുന്നത്. രോഗബാധിതർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ ശ്വാസകോശത്തിലൂടെ പടരും. മറ്റു രോഗങ്ങൾ ഉള്ള കുട്ടികൾ മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. കാലങ്ങളായി കണ്ടുവരുന്ന ‘എടിപ്പിക്കൽ ന്യൂമോണിയ’ എന്ന അസുഖത്തെയാണ് സാധാരണയായി ‘വോക്കിങ് ന്യൂമോണിയ’ എന്ന് പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ തോത് ഉയരുന്നതിനാൽ രോഗത്തെ ഗൗരവത്തോടെ കാണണം. ഈ രോഗത്തിന് പ്രതിരോധ വാക്സീൻ ഇല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page