പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഇന്ന് നിർണായകം; ശിക്ഷാവിധിക്ക് കാതോർത്ത് കേരളം, ഷാരോൺ രാജിന്റെ മാതാപിതാക്കളും കോടതിയിൽ എത്തും, ഗ്രീഷ്മയും അമ്മാവനും പ്രതികൾ

തിരുവനന്തപുരം: പ്രമാദമായ പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരനും കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായി. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു. പ്രതിയായ ഗ്രീഷ്മക്ക് പറയാനുള്ളത് കോടതിയിൽ എഴുതി നൽകി. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ നേരത്തെ വിട്ടിരുന്നു. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. വിധി കേൾക്കാൻ ഷാരോൺ രാജിന്റെ മാതാപിതാക്കളും കോടതിയിൽ എത്തും. 2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊല നടന്നത്. നാലുവർഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷാരോണിനെ ബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ബന്ധത്തിൽ നിന്ന് പിന്മാറാൻ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്.
പാറശ്ശാലയിലെ ഷാരോണിനെ കൊലപ്പെടുത്താൻ പ്രതി ​ഗ്രീഷ്മ ഉപയോ​ഗിച്ചത് കാർഷിക മേഖലയിൽ ഉപയോ​ഗിക്കുന്ന കീടനാശിനിയായ കോപ്പർ സൾഫേറ്റ് എന്ന തുരിശ്. ഇത് തെളിയിക്കുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. വി എസ് വിനീത് കുമാർ പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page