മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി; ശബരിമല നടയടച്ചു, ഇത്തവണ ദര്‍ശനത്തിനെത്തിയത് അരക്കോടിയിലേറെ ഭക്തര്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി കുറിച്ചു നടയടച്ചു. പന്തള രാജ പ്രതിനിധി തൃക്കേട്ടനാള്‍ രാജരാജവര്‍മ്മയുടെ ദര്‍ശനത്തോടെ തിങ്കളാഴ്ച രാവിലെ 6.30മണിക്കാണ് നടയടച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനു നട തുറന്ന ശേഷം കിഴക്കേ മണ്ഡപത്തില്‍ ഗണപതി ഹോമം നടന്നു. തുടര്‍ന്ന് തിരുവാഭരണ സംഘം പേടകങ്ങളുമായി അയ്യനെ തൊഴുതു വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചു. രാജപ്രതിനിധി സോപാനത്തിലെത്തി അയ്യപ്പ ദര്‍ശനം നടത്തിയ ശേഷം മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേല്‍ശാന്തി ശ്രീകോവിലിനു പുറത്തിറങ്ങി നടയടച്ച ശേഷം താക്കോല്‍കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.
പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തിയ ദേവസ്വം പ്രതിനിധികളുടെ സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥിനു കൈമാറി. മാസപൂജകള്‍ക്കുള്ള ചെലവിനായി പണക്കിഴി നല്‍കിയ ശേഷം രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. ജനുവരി 23ന് തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ തിരിച്ചെത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page