മാതാവിനോട് മാത്രം പക; പലവട്ടം വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിട്ടും പുറത്തുപറയാന്‍ മടിച്ചു; തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞുകൊടുവാള്‍ വാങ്ങിയത് മാതാവിനെ കൊല്ലാന്‍, ആഷിഖിനെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തിയത് മല്‍പ്പിടുത്തത്തിലൂടെ

കോഴിക്കോട്: മകന്‍ മാതാവിനെ വെട്ടിക്കൊന്ന നടുക്കത്തിലാണ് താമരശ്ശേരി അടിവാരം ഗ്രാമം. തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞു കൊടുവാള്‍ വാങ്ങുമ്പോള്‍ അയല്‍വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല അത് മാതാവിനെ കൊലപ്പെടുത്തുവാനെന്ന്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെയാണ്(53) ഏക മകനായ ആഷിഖ് (24) കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പ്ലസ്ടുവിന് ശേഷം ഓട്ടോമൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ കോളേജില്‍ ചേര്‍ന്ന ശേഷമാണ് ആഷിക് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു. അന്നുമുതലാണ് മാതാവിനോട് പക ആരംഭിച്ചത്. ഇടയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെങ്കിലും ഏകമകനോടുള്ള സ്‌നേഹം കാരണം സംഭവം പുറത്തുപറഞ്ഞില്ല. പ്രശ്‌നം പരിധി വിട്ടപ്പോള്‍ ആഷിക്കിനെ ഒരുതവണ നാട്ടുകാര്‍ പിടിച്ച് പൊലീസിലും ഏല്‍പ്പിച്ചിട്ടുണ്ട്. കുറച്ചു നാള്‍ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയിലും കഴിഞ്ഞിരുന്നു. ബംഗളൂരുവുലായിരുന്ന ആഷിക്ക് ഒരാഴ്ച മുന്‍പാണ് വീട്ടിലെത്തിയത്. നാട്ടില്‍ പല ജോലിചെയ്തു വരുമാനം കണ്ടെത്തിയിരുന്നു. വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നതിനാല്‍ ഭയന്ന് സുബൈദ സഹോദരിയുടെ വീട്ടിലാണ് താമസം. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ അടുത്തിടെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് പുറത്തു പോയ ആഷിഖ് രാത്രിയോടെ തിരിച്ചെത്തിയിരുന്നു. ഈ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ സഹോദരി സക്കീന ജോലിക്ക് പോയ സമയത്ത് ഉമ്മയും മകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്നു പറയുന്നു. ഉച്ചയ്ക്ക് ആഷിഖ് അയല്‍ വീട്ടിലെത്തി തേങ്ങ പൊളിക്കുവാന്‍ ആണെന്ന് പറഞ്ഞു കൊടുവാള്‍ വാങ്ങി. തുടര്‍ന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തില്‍ വെട്ടുകയുമായിരുന്നു. വീടിനുള്ളില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടി കൂടിയപ്പോള്‍ അവര്‍ക്ക് നേരെയും തിരിഞ്ഞു. ‘ആര്‍ക്കാടാ കത്തി വേണ്ടത് ‘ എന്ന് ചോദിച്ച് ആഷിഖ് വീടിനു പുറത്തിറങ്ങി കത്തി കഴുകിയശേഷം വീണ്ടും ഉള്ളിലേക്ക് കയറി വാതില്‍ അടച്ചു. പിന്നീട് സുബൈദയുടെ സഹോദരി എത്തിയപ്പോഴാണ് വാതില്‍ തുറന്നത്. ഈ സമയത്താണ് നാട്ടുകാര്‍ മല്‍പ്പിടുത്തിലൂടെ പിടികൂടി കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു. സുബൈദ ഡൈനിംഗ് ഹാളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ സുബൈദ മരിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page