മംഗളൂരു: വൻ ലാഭം ഉണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് 77 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ട് മലയാളികളെ മംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ വലിയപറമ്പത്ത് ഉമ്മർ( 41), റിയാസ് എംവി (45) എന്നിവരെയാണ് ഓൺലൈൻ- സാമ്പത്തിക തട്ടിപ്പ് -മയക്കുമരുന്ന്- കേസുകൾ അന്വേഷിക്കുന്ന മംഗളൂരു പൊലീസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഓഹരിക്കമ്പോളത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ചാണ് ഇരയെ ഇവർ വലയിൽ വീഴ്ത്തിയത്. ഇരയുടെ അക്കൗണ്ടിൽ നിന്ന് 77,96,322 രൂപ 8 പൈസ ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ 26,27,144 രൂപ 4 പൈസ പശ്ചിമ ബംഗാളിലെ ഒരു ബാങ്ക്അക്കൗണ്ടിലേക്ക് മാറ്റു കയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. തട്ടിപ്പിലെ പ്രധാന കണ്ണിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ, ഡിസിപി സിദ്ധാർത്ഥ ഗോയൽ, എ സി പി രവീഷ് നായിക് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
