കൈക്കൂലി നല്‍കാന്‍ കയ്യില്‍ പണമില്ലെങ്കില്‍ ഗൂഗിള്‍ പേ ചെയ്യാന്‍ പഞ്ചായത്ത് ജീവനക്കാരന്റെ നിര്‍ദ്ദേശം; ഒടുവില്‍ കടം വാങ്ങി കൈക്കൂലി കൊടുത്തതായി പരാതി

കാസര്‍കോട്: ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നു നിര്‍ധനരായ കുടുംബത്തോട് വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കുന്നതിനുള്ള അന്വേഷണത്തിനെത്തിയ പഞ്ചായത്ത് ജീവനക്കാരന്‍ 500 രൂപ കൈക്കൂലി ചോദിച്ചു. പണമൊന്നുമില്ലെന്നു പറഞ്ഞ കുടുംബത്തോട് എങ്കില്‍ ഗൂഗില്‍ പേ ചെയ്യാന്‍ ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു. അതുമില്ലെന്നു സാധുക്കളായ വീട്ടുകാര്‍ പറഞ്ഞപ്പോള്‍ ജീവനക്കാരന്‍ മുഖം കടുപ്പിച്ചു. കണ്ണുരുട്ടിക്കാണിച്ചതോടെ ഗത്യന്തരമില്ലാതായ വീട്ടുകാര്‍ അടുത്ത വീട്ടില്‍ പോയി 500 രൂപ കടം വാങ്ങി കൊണ്ടു വന്നു വീട്ടില്‍ കാത്തുനിന്ന ജീവനക്കാരനു കൊടുത്തു.
ബദിയഡുക്ക പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ നിഡുഗളയിലെ പരേതനായ ശ്യാം പ്രസാദിന്റെ ഭാര്യ ആശാകുമാരി ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ടു കണ്ടു പരാതി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചു. അതിനു ശേഷം വീട്ടുജോലികള്‍ക്കു പോയി കിട്ടുന്ന പണവും വിധവാ പെന്‍ഷനുമാണ് ആകെ വരുമാനമാര്‍ഗം. അതു കൊണ്ടു പ്രയാസപ്പെട്ടു കുടുംബം കഴിഞ്ഞു പോവുന്നു. ഇതിനിടയിലാണ് ഭര്‍ത്താവിന്റെ പേരിലായിരുന്ന വീടിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലേക്കു മാറ്റുന്നതിനു പഞ്ചായത്തില്‍ അപേക്ഷ കൊടുത്തത്. അപേക്ഷയെക്കുറിച്ച് അന്വേഷിക്കാന്‍ അഹമ്മദ് ഷാ എന്ന പഞ്ചായത്ത് ജീവനക്കാരന്‍ എത്തി. അപ്പോള്‍ വീട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൈക്കൂലി കുറഞ്ഞു പോയെന്നു പറഞ്ഞു മകനെ ശകാരിച്ച ശേഷം അയാള്‍ പഞ്ചായത്തിന്റെ വാടകക്കരാറിനെടുത്ത വാഹനത്തില്‍ കയറിപ്പോവുകയും ചെയ്തു.
വിധവയായ അപേക്ഷകയും വിദ്യാര്‍ത്ഥികളായ മൂന്നു മക്കളുമാണ് കുടുംബത്തിലുള്ളത്. ജീവിക്കാനും മക്കളെ പഠിപ്പിക്കാനും അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു.
ഇതു കേട്ട പഞ്ചായത്ത് സെക്രട്ടറി അവരില്‍ നിന്ന് പഞ്ചായത്ത് ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയ 500 രൂപക്കു പകരം തന്റെ 500 രൂപ തിരിച്ചു കൊടുത്തു. അപ്പോള്‍ തന്നെ വീടിന് അവരുടെ പേരില്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും കൊടുത്തു.
പരാതിക്കാരി മടങ്ങിയ ശേഷം സെക്രട്ടറി അഹമ്മദ് ഷായെ വിളിച്ചു ഒരു സര്‍ക്കാര്‍ ജീവനക്കാരനു പറഞ്ഞ പണിയല്ല അഹമ്മദ് ഷാ കാണിച്ചു കൊണ്ടിരിക്കുന്നതെന്നു മുന്നറിയിച്ചു. ഇതു പോലെ നിരവധി പരാതികള്‍ ഷാക്കെതിരെ കിട്ടിയിട്ടുണ്ടെന്നും ഇക്കാര്യം മേലധികൃതരെ അറിയിക്കുമെന്നും താക്കീതു ചെയ്തപ്പോള്‍ പഞ്ചായത്ത് ജീവനക്കാരന്‍ ക്ഷുഭിതനാവുകയും പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നു മറ്റു ജീവനക്കാര്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് അഹമ്മദ് ഷായെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണെന്നു പറയുന്നു. അതേ സമയം ദരിദ്രകുടുംബത്തെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ ജീവനക്കാരനെതിരെയുള്ള നടപടിയില്‍ മേലധികാരികള്‍ അടയിരിക്കുകയാണെന്നു നാട്ടുകാര്‍ അപലപിച്ചു. സംഭവം നാട്ടില്‍ രോഷം ഉളവാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മേല്‍മട്ടലായി മഹാശിവ ക്ഷേത്ര കവര്‍ച്ച:കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍, കവര്‍ച്ച നടത്താന്‍ ഒരു മാസക്കാലം തങ്ങിയത് ജെ.ടി.എസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍
ചെര്‍ക്കളയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് പടിയത്തടുക്ക സ്വദേശിക്ക് പരിക്ക്; പ്രകോപനം കാണിച്ച കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു; വിവരം അറിഞ്ഞെത്തിയ എസ് ഐയെയും സംഘത്തെയും കാര്‍ യാത്രക്കാരന്‍ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശി അറസ്റ്റില്‍

You cannot copy content of this page