കോഴിക്കോട്: തിങ്കളാഴ്ച രാവിലെ ആറ് മുതൽ 12 മണി വരെ സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടാൻ തീരുമാനം. എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്റെ തീരുമാനം. ഇന്ധനവുമായി പമ്പുകളിലെത്തുന്ന ലോറി ഡ്രൈവർമാർക്ക് ‘ചായക്കാശ്’ എന്ന പേരിൽ ഒരു തുക നൽകുന്ന പതിവ് പണ്ടുമുതൽ നിലനിൽക്കുന്നുണ്ട്. 300 രൂപ വരെയാണ് നിലവിൽ നൽകുന്നത്. ഈ തുകയിൽ വർധന വേണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ രംഗത്തെത്തുകയും ആവശ്യം ഡീലർമാർ നിരസിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തർക്കം. ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാനാണ് കോഴിക്കോട് എലത്തൂരിലെ ഡിപ്പോയിൽ ചർച്ച നടന്നത്. എന്നാൽ ഇതിനിടെ ടാങ്കർ ലോറി ഡ്രൈവർമാർ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കയ്യേറ്റം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലോറി ഡ്രൈവർമാർ പറഞ്ഞു. ചായക്കാശ് ഏകീകൃതമാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും 100 രൂപയെങ്കിലും വർധിപ്പിക്കണമെന്ന് ഏകപക്ഷീയമായി ആവശ്യപ്പെട്ടിട്ടില്ലെന്നും ലോറി ഡ്രൈവർമാരുടെ പ്രതിനിധികൾ പറഞ്ഞു.
