അങ്കണവാടിയില്‍ വച്ച് പാമ്പുകടിയേറ്റ അഞ്ചുവയസുകാരി മരിച്ചു, ആശുപത്രിക്കെതിരെ ജനരോഷം ആളി

അങ്കണവാടിയില്‍ വച്ച് പാമ്പുകടിയേറ്റ അഞ്ചുവയസുകാരി മരിച്ചു. കര്‍ണാടക സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ബുധനാഴ്ചയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവര്‍ എന്ന കുട്ടിയാണ് മരിച്ചത്. മൂത്രമൊഴിക്കാനായി അങ്കണവാടിക്ക് പുറത്തേക്ക് പോകുന്നതിനിടെ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉഗ്രവിഷമുളള പാമ്പാണ് കുഞ്ഞിനെ കടിച്ചത്. ചുറ്റുമതിലോ കുട്ടികള്‍ക്കാവശ്യമായ ടോയ്ലറ്റോ ഇല്ലാത്ത അങ്കണവാടിയുടെ പരിസരം മുഴുവന്‍ കാടുപിടിച്ചുകിടക്കുകയാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. വയലിനോട് ചേര്‍ന്നാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ ജനരോഷം ആളി. പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും ആന്റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു എന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഡോക്ടറുടെ ഭാഗത്തുനിന്നു അനാസ്ഥയുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
മുണ്ടഗോഡ് താലൂക്കിലെ നിരവധി സംഘടനകള്‍ മയൂരിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അങ്കണവാടിയിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് അനുവാദമുണ്ടായിരുന്നതെന്നും കുട്ടികള്‍ തൊട്ടടുത്തുള പറമ്പിലായിരുന്നു പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചു വരുന്നതെന്നും അവര്‍ ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജനസ്പൂര്‍ത്തി വനിതാ സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജി) ട്രസ്റ്റ് വഴി തഹസില്‍ദാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page