ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ കർണാടകയിൽ ഒരു ടെക്കി കൂടി ആത്മഹത്യ ചെയ്തു

ബംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയാതെ കർണാടകയിൽ ഒരു ടെക്കി കൂടി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദ് (35) ആണ് ആത്മഹത്യ ചെയ്തത്. പുതുവർഷത്തലേന്നാളിലാണ് സംഭവം. ബംഗളൂരു ഇന്ദിരാനഗറിൽ താമസിക്കുന്ന പ്രമോദ് ഡിസംബർ 29 ന് ഫോൺ ഉപേക്ഷിച്ച് വീട്ടിൽ നിന്ന് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.ആശങ്കയിലായ മാതാപിതാക്കളും വീട്ടുകാരും സുഹൃത്തുക്കളെ വിവരമറിയിച്ചിരുന്നു. അന്വേഷണം നടത്തി കണ്ടെത്താൻ കഴിയാത്തതിനാൽ ബംഗളൂരുവിലെ കെആർ പുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.അതിനിടെ, ഹാസൻ ജില്ലയിലെ ഹേമാവതി നദിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട വാഹനം നാട്ടുകാർ നിരീക്ഷിച്ചിരുന്നു.ബാങ്ക് പാസ്ബുക്കുകളിൽ നിന്നും വാഹനത്തിൽ സൂക്ഷിച്ചിരുന്ന രേഖകളിൽ നിന്നും ഫോൺ നമ്പരുകൾ കണ്ടെത്തി പ്രമോദിൻ്റെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിശമന സേനയും ഹേമാവതി നദിയിൽ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ബുധനാഴ്ച രാവിലെയാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.പ്രമോദിൻ്റെ മൃതദേഹം ഒരു നോക്ക് കാണാൻ ഭാര്യ കുഞ്ഞിനും കുടുംബത്തിനുമൊപ്പം എത്തിയിരുന്നു. എന്നാൽ പ്രമോദിന്റെ മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന് മൃതദേഹം കാണാൻ അനുവദിച്ചില്ല. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ഇടപെട്ട് യുവതിയെയും കുഞ്ഞിനെയും സ്ഥലത്ത് നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയാതെയാണ് തങ്ങളുടെ മകൻ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഭാര്യയുടെയും പ്രമോദിന്റെ മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ കേസിൽ പൊലീസിൻ്റെ ഔദ്യോഗിക പ്രസ്താവന ഇതുവരെ ഉണ്ടായിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. ഭാര്യയുടെ പീഡനം ആരോപിച്ച് ഡിസംബർ 9 ന് ബംഗളൂരുവിൽ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page