കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10നായിരുന്നു അന്ത്യം.വീട്ടില്‍ വിശ്രമത്തിലായിരുന്ന എം.ടിയെ, അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളത്തിന്റെ ഖ്യാതി ലോകാതിരുകള്‍ കടത്തിയ എഴുത്തുകാരനാണ് തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറയുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി. ആറുപതിറ്റാണ്ടിലേറെക്കാലം ഒരു നാടിന്റെ സാഹിത്യ,സാംസ്‌കാരിക, സാമൂഹ്യ, മാധ്യമ മണ്ഡലങ്ങളില്‍ സൂര്യശോഭയോടെ തിളങ്ങിനില്‍ക്കുവാന്‍ എംടിയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 1933 ഓഗസ്റ്റ് 9ന് പാലക്കാട് കൂടല്ലൂരിലാണ് ജനനം.
പുന്നയൂര്‍ക്കുളത്തുക്കാരനായ ടി നാരായണന്‍ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ പിതാവ് നാരായണന്‍ ജോലി സംബന്ധമായി സിലോണിലായിരുന്നു. അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണില്‍ നിന്നും മടങ്ങി വരുന്ന പിതാവ് ഒരു പെണ്‍ കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓര്‍മ്മയ്ക്ക് എന്ന കൃതിയില്‍ പറയുന്നു. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു. 1954 ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളില്‍ പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലില്‍ അധ്യാപകനായും ജോലിനോക്കി. ഇതിനിടയില്‍ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ച് എം.ബിയില്‍ തിരിച്ചെത്തി. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു
20-ാം വയസില്‍ ദി ന്യൂ യോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ എംടിയ്ക്ക് മലയാളത്തിലെ മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം ലഭിച്ചു. 23-ാം വയസ്സിലായിരുന്നു എംടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവലാണ് ‘നാലുകെട്ട്'(1958). ആ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മഞ്ഞ്, കാലം, അസുരവിത്തു, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു എംടിയുടെ പല നോവലുകളും. എംടിയുടെ ഏറ്റവും മികച്ച കഥ രണ്ടാമൂഴം ആണ്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.
ഏകദേശം 54 സിനിമക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്. മികച്ച തിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണ ലഭിച്ചിട്ടുണ്ട്, ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥക്കാണ് ലഭിച്ചത്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 1995-ല്‍ ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം അദ്ദേഹത്തിന് ലഭിച്ചു. 2005-ല്‍, ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ അദ്ദേഹത്തിന് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ അവാര്‍ഡ്, മാതൃഭൂമി സാഹിത്യ അവാര്‍ഡ്, ഒ എന്‍ വി സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. 2013-ലെ മലയാളസിനിമയിലെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ജെ.സി.ഡാനിയേല്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചിരുന്നു. എംടിയുടെ
കൃതികള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ആദ്യ ഭാര്യ
എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയായിരുന്നു. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതി ആണ് രണ്ടാം ഭാര്യ. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ ‘സിതാര’യിലാണ് താമസിച്ചിരുന്നത്. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ബിസിനസ് എക്സിക്യൂട്ടീവാണ്. ന്യൂജഴ്സിയില്‍ താമസിക്കുന്നു. രണ്ടാമത്തെ മകള്‍ അശ്വതിയും നര്‍ത്തകിയാണ്.
