മുംബൈ: യാത്ര ബോട്ടിലേക്ക് നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 99 പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 4 മണിയോടെ ആണ് മുംബൈയെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപമാണ് അപകടം. ഉല്ലാസയാത്രയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് നിന്ന് എലഫെൻ്റ കേവ് ഉൾപ്പെടുന്ന ഐലൻ്റലിലേക്ക് പോകുകയായിരുന്നു യാത്രാ ബോട്ട്. നിയന്ത്രണം വിട്ട നാവിക സേനയുടെ സ്പീഡ് ബോട്ട് ഈ യാത്രാബോട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുതിയ എൻജിൻ്റെ ട്രയൽ റൺ നടത്തുന്നതിനിടെ ആണ് സ്പീഡ് ബോട്ട് അപകടത്തിൽ പെട്ടത്. സമീപത്ത് കാവൽ ഉണ്ടായിരുന്ന നേവിയും കോസ്റ്റ് ഗാർഡും ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി എങ്കിലും പത്ത് യാത്രക്കാരുടെ ജീവൻ വെള്ളത്തിൽ പൊലിഞ്ഞു.സ്പീഡ് ബോട്ടിലെ ഒരു നാവിക സേന ഉദ്യോഗസ്ഥനും ട്രയൽ റണ്ണിൻ്റെ ഭാഗമായ രണ്ട് പേരും മരിച്ചു. ഇരുപതോളം കുട്ടികൾ ഉൾപ്പെടെ നൂറ്റിപ്പത്തിലധികം യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. പലർക്കും ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം കുട്ടി. പരുക്കേറ്റ് ചികിത്സയിലുള്ള ഏതാനും പേരുടെ നില ഗുരുതരമാണ്. വിമാനങ്ങളും ഹെലിക്കോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ച് നേവിയും കോസ്റ്റുഗാർഡും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ നാവികസേന വിശദമായ അന്വേഷണം തുടങ്ങി. മതിയായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യാത്രാ ബോട്ടിൻ്റെ ഉടമയെ അറസ്റ്റു ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 11 നാവികസേന ബോട്ടുകൾ, 3 പൊലീസ് ബോട്ടുകൾ, നാല് ഹെലികോപ്റ്ററുകൾ എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
