കുമ്പള: ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധ്യാപക-രക്ഷാകര്‍തൃ സമിതികളും സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും സ്‌കൂളുകളില്‍ നടത്തുന്ന ഭരണം മതിയാക്കണമെന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ പിടിഎ-എസ്എംസി കമ്മിറ്റികള്‍ രംഗത്ത്.
മുന്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് തുടങ്ങിവെച്ച വിദ്യാഭ്യാസ പുരോഗതിയും, അടിസ്ഥാന സൗകര്യ വികസനവും തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നീക്കമെന്നാണ് പിടിഎ- എസ്എംസി കമ്മിറ്റികള്‍ ആരോപിച്ചു.
പിടിഎ-എസ്എംസി കമ്മിറ്റികള്‍ സ്‌കൂളുകളില്‍ ഒരു ഭരണവും നടത്തുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികള്‍ തങ്ങളില്‍ അര്‍പ്പിച്ചതും, നിക്ഷിപ്തവുമായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ പുരോഗതിക്കു വേണ്ടിയാണ് നടപ്പാക്കുന്നതെന്നു പി.ടി.എയും എസ്.എം.സിയും വിശദീകരിച്ചു. വിഷയം സ്‌കൂളില്‍ പി.ടി.എ-എസ്.എം.സി യോഗങ്ങളിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. പലരും രാജി സന്നദ്ധതയും അറിയിച്ചു.
അദ്ധ്യായന ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് നേരാംവണ്ണം സ്‌കൂളിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടു പോകാനുള്ള പിന്തുണയുടെ ഭാഗമാണ്. സ്‌കൂളുകളില്‍ അരങ്ങേറുന്ന റാഗിംഗ് പോലുള്ള സംഭവങ്ങളിലും, വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞുണ്ടാക്കുന്ന സംഘട്ടനങ്ങളിലും, ഉച്ചക്കഞ്ഞി വിഷയത്തിലും, ശുചീകരണ പ്രവര്‍ത്തനങ്ങളിലും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പിടിഎ-എസ്എംസി കമ്മിറ്റികളല്ലാതെ ആരാണ് ഇടപെടേണ്ടതെന്ന് അവര്‍ മന്ത്രിയോടാരാഞ്ഞു. സ്‌കൂളിന്റെ അയലത്ത് പോലും വരാത്ത സംഘടനാ പ്രവര്‍ത്തനം മാത്രം നോക്കി നടക്കുന്ന അധ്യാപക സംഘടനാ നേതാക്കളുടെ വാക്കു കേട്ട്,അവര്‍ നല്‍കുന്ന കുറിപ്പ് നോക്കി മന്ത്രി വായിക്കുന്നതു വിദ്യാഭ്യാസ വകുപ്പിനു അപമാനകരമാണെന്ന് അവര്‍ പറഞ്ഞു.
കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എ.കെ ആരിഫ്, എസ്.എം.സി ചെയര്‍മാന്‍ അഹമ്മദലി കുമ്പള, മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അഷ്റഫ് പെര്‍വാഡ്, മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് നെഹ്‌റു കടവത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുള്ളത്.







