വായ്പക്ക് അപേക്ഷിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പെ വായ്പ അനുവദിച്ചു കൊണ്ടുള്ള ഭരണസമിതി തീരുമാനം; ഒറ്റത്തവണ തീര്‍പ്പാക്കലില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചു ഇളവുകള്‍ വേണ്ടത്ര

കാസര്‍കോട്: കുമ്പളയിലെ മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘം ഭരണസമിതിക്കു ഉദാരമനസ്ഥിതിയും മനുഷ്യപ്പറ്റും കുറച്ചൊന്നുമായിരുന്നില്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
കാലാവധി കഴിഞ്ഞ വായ്പകള്‍ കാലാവധി തീരുന്ന മുറയ്ക്കു മുതലും പലിശയും കൂട്ടി അത്രയും തുകയ്ക്കുള്ള പുതിയ ലോണാക്കിക്കൊടുക്കുന്നതിനു ഇത്തരം മനുഷ്യപ്പറ്റില്ലാതെ എങ്ങനെയാണു കഴിയുക? അങ്ങനെ വര്‍ഷന്തോറും ബാക്കി ചെയ്യുമെന്നുറപ്പുള്ളതു കൊണ്ടു കാലാവധി കഴിഞ്ഞ കുടിശ്ശികത്തുകകള്‍ തിരിച്ചു വാങ്ങാന്‍ കഴിയാത്ത സ്ഥിതി ഒരു ഭാഗത്തുണ്ട്. മാത്രമല്ല, മറുഭാഗത്ത് വായ്പാ കുടിശ്ശികക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവുകള്‍ക്കു പുറമെ, സര്‍ക്കാര്‍ ഇളവുകളുടെ ഇരട്ടിപ്പണം ഇളവാക്കിക്കൊടുക്കുന്നുമുണ്ട്.
വായ്പയും കുടിശ്ശികയും ചേര്‍ത്തു പുതിയ വായ്പ അനുവദിക്കുന്നതിനു അപേക്ഷയോ, ഭരണസമിതി തീരുമാനമോ എന്നിവ പോലും കുമ്പളയിലെ മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘത്തിന് ആവശ്യമില്ലായിരുന്നുവെന്ന് സഹകരണ വകുപ്പു കണ്ടെത്തിയിട്ടുണ്ട്.
സംഘത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ വായ്പ വാങ്ങി കുടിശ്ശികയായിരുന്ന എം.ടി.എന്‍.എ 166 വായ്പാ നമ്പരുകാരന് 31-03-2023ല്‍ 1.60 ലക്ഷം രൂപ വീണ്ടും വായ്പ അനുവദിച്ചു. ആദ്യ വായ്പയും അതിന്റെ പലിശയുമീടാക്കുന്നതിനു ബാങ്കില്‍ രേഖയുണ്ടാക്കി വയ്ക്കാനായിരുന്നു ഇതെന്നാണ് പറയുന്നത്. കണക്ക് എന്തായാലും കണക്ക് ബുക്കില്‍ അതു കൃത്യമായിരിക്കേണ്ടേ? ഈ വായ്പ നല്‍കാന്‍ ഭരണസമിതി തീരുമാനമെടുത്തത് 07-03-23നായിരുന്നു. കൃത്യമായി പറഞ്ഞാല്‍ വായ്പയ്ക്കുള്ള അപേക്ഷ കിട്ടുന്നതിന് 21 ദിവസം മുമ്പു ഭരണസമിതി വായ്പ നല്‍കാന്‍ തീരുമാനിച്ചു. ബാങ്ക് അംഗങ്ങളോടു സ്‌നേഹമില്ലെങ്കില്‍ ആരെങ്കിലുമിത് ചെയ്യുമോ? വായ്പാനമ്പര്‍ 73ന് സംഘത്തില്‍ രണ്ടു ലക്ഷം രൂപ കടമുള്ളപ്പോഴാണ് മൂന്നു ലക്ഷം രൂപ കൂടി വായ്പ അനുവദിച്ചത്. ഇതിന് അപേക്ഷിച്ചത് 21-06-23നായിരുന്നു. അന്നു തന്നെ വായ്പയും കൊടുത്തു. എന്നാല്‍ ഈ വായ്പ നല്‍കാന്‍ അപേക്ഷ കിട്ടുന്നതിനു ഒരു വര്‍ഷം രണ്ടുമാസം മുമ്പു ഭരണസമിതി തീരുമാനിച്ചുവെന്നു ബാങ്ക് രേഖകളില്‍ നിന്ന് അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 2023 ജൂണ്‍ 21ന് വായ്പക്ക് അപേക്ഷിച്ച ആള്‍ക്ക് മൂന്നു ലക്ഷം രൂപ വായ്പ കൊടുക്കാന്‍ 2022 ജൂണ്‍ നാലിനു ഭരണസമിതി തീരുമാനിച്ചുവത്രെ. വായ്പാനമ്പര്‍ 72നു മൂന്നു ലക്ഷം രൂപ 16-06-2022ല്‍ നല്‍കി. ഇതിനു വായ്പാ അപേക്ഷ 16-06-2022ല്‍ ലഭിച്ചു. എന്നാല്‍ ഈ വായ്പയും നല്‍കാന്‍ 04-06-22നു ഭരണസമിതി മുന്‍കൂറായി തീരുമാനിച്ചു എന്നാണ് ബാങ്ക് രേഖകള്‍ പറയുന്നത്.
വായ്പ നല്‍കുന്നതില്‍ ഇത്തരം ഉദാരത പ്രകടിപ്പിച്ച ബാങ്ക് ഭരണസമിതി, കുടിശ്ശിക വായ്പയ്ക്ക് ക്രമവിരുദ്ധമായി ഇളവ് അനുവദിച്ചുവെന്നും അത്തരം വായ്പകളില്‍ ഇളവാക്കിയ തുക കഴിഞ്ഞു ബാക്കി വരുന്ന പലിശ മുതലിനോടൊപ്പം ചേര്‍ത്തു പുതിയ വായ്പ അനുവദിക്കുകയും ചെയ്തതായും അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഒറ്റത്തവണ കുടിശ്ശിക നിവാരണ പദ്ധതി അനുസരിച്ച് 104-ാം അംഗം ഇബ്രാഹിമിന് 34068 രൂപ പലിശയില്‍ ഭരണസമിതി ഇളവാക്കിക്കൊടുത്തു. ഇത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇളവാക്കിക്കൊടുക്കാവുന്ന തുകയേക്കാള്‍ 15239 രൂപ കൂടുതലാണ് ഇളവു ചെയ്തു കൊടുത്തത്.
7-ാം നമ്പര്‍ അംഗം അബ്ദുല്‍ റഹ്‌മാനു 54440 രൂപ പലിശയില്‍ ഇളവു ചെയ്തു കൊടുത്തു. ഇതില്‍ 19399 രൂപ സര്‍ക്കാര്‍ നിര്‍ദ്ദേശത്തേക്കാള്‍ കൂടുതലായിരുന്നു.
216-ാം നമ്പര്‍ അംദം അബ്ദുല്ലക്ക് ഇളവാക്കിക്കൊടുത്തത് 39008 രൂപയായിരുന്നു. സര്‍ക്കാര്‍ വ്യവസ്ഥയനുസരിച്ചു ഇളവാക്കാവുന്നതിനേക്കാള്‍ 20777 രൂപ കൂടുതല്‍.
നാട്ടുകാരുടെ പണത്തിന്റെ ഗുണമനുഭവിക്കാന്‍ സംഘം അംഗങ്ങള്‍ക്കും അവകാശമില്ലേ?
(തുടരും)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page