തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി;യുഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് ജയിച്ചു. എല്‍ഡിഎഫ് 11 വാര്‍ഡുകളിലും എന്‍ഡിഎ 3 വാര്‍ഡുകളിലും വിജയിച്ചു. കഴിഞ്ഞ തവണ 13 സീറ്റില്‍ വിജയിച്ച യുഡിഎഫിന് ഇത്തവണ നാലു സീറ്റ് വര്‍ധിച്ചു. ബിജെപിക്ക് കഴിഞ്ഞ തവണയും മൂന്നു സീറ്റായിരുന്നു. എല്‍ഡിഎഫിന് 4 സീറ്റ് കുറഞ്ഞുതിന് പുറമേയാണ് മൂന്നു പഞ്ചായത്ത് ഭരണം നഷ്ടമായത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
നാട്ടിക പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ ഷണ്‍മുഖന്‍ മരിച്ചതിനെത്തുടര്‍ന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവില്‍ എല്‍ഡിഎഫ്-6, യുഡിഎഫ്-5, ബിജെപി-3 എന്നിങ്ങനെയായിരുന്നു. 9-ാം വാര്‍ഡിലെ വിജയത്തോടെ യുഡിഎഫ് കക്ഷിനില ആറായി ഉയര്‍ന്നു. കൊല്ലം പടിഞ്ഞാറേക്കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിന്ധു കോയിപ്രം 92 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫിലെ അലി തേക്കത്ത് (മുസ്ലിം ലീഗ്) 28 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.
തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് കോണ്‍ഗ്രസും, കൊടുങ്ങല്ലൂര്‍ നഗരസഭ വാര്‍ഡ് ബിജെപിയും നിലനിര്‍ത്തി. പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 211 വോട്ടുകള്‍ക്ക് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചു.
ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് സിപിഎമ്മിന്റെ പക്കല്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ദീപക് 99 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപി വിജയിച്ചു. സിറ്റിങ് സീറ്റില്‍ യുഡിഎഫിനെയാണ് പരാജയപ്പെടുത്തിയത്.
കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 216 വോട്ടിനാണ് ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18-ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page