സഹപാഠികള്‍ കണ്ണീരോടെ അവരെ അവസാനമായി കണ്ടു; ആശുപത്രി പരിസരത്ത് ദുഃഖം തളം കെട്ടി

ആലപ്പുഴ: കളിചിരി തമാശകളുമായി പോയ അഞ്ച് പേരും ഒന്നിച്ച് അവസാനമായി കാമ്പസിലെത്തി. ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പൊതുദര്‍ശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്നു. ചേതനയറ്റ അഞ്ചുകൂട്ടുകാര്‍ കോളജിലെ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിനു മുന്നില്‍ ചലനമറ്റു കിടന്നപ്പോള്‍ കണ്ണീരോടെ അവര്‍ അവസാനമായി കണ്ടു. ഇനിയൊരു തിരിച്ചുവരവില്ലെന്നറിഞ്ഞ സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും കണ്ടു നില്‍ക്കാനാകാതെ വിതുമ്പി. പലരും വിങ്ങിപ്പൊട്ടി. തേങ്ങലടക്കാനാവാതെ പാട് പെടുന്നതും നൊമ്പരകാഴ്ചയായി. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. പൊതുദര്‍ശനത്തിനിടെ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ പലരും വിതുമ്പി.
പാലക്കാട് സ്വദേശി ശ്രീദീപ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. ലക്ഷദ്വീപ് വിദ്യാര്‍ഥിയുടെ കബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ 3 മണിയോടെ നടക്കും. ദേവനന്ദന്റെ സംസ്‌കാരം ബുധനാഴ്ച നടക്കും. മാട്ടൂല്‍ സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ മൃതദേഹം രാത്രിയോടെ ജന്മനാട്ടിലെത്തിക്കും.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം നടന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സര്‍വ്വകലാശാലയും വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page