കൊച്ചി: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചതിന് നടൻ ഗണപതിക്കെതിരെ കേസ്. കളമശ്ശേരി പൊലീസാണ് നടനെതിരെ കേസെടുത്തത്. ഗണപതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഗണപതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ കാര്‍ വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അത്താണി, ആലുവ എന്നിവിടങ്ങളില്‍ നടന്റെ വാഹനം പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോയി. ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു നടന്റെ അഭ്യാസം. ഇതേത്തുടര്‍ന്ന് കളമശേരിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് കാര്‍ ഓടിച്ചത് ഗണപതിയാണെന്ന് പൊലീസിന് മനസിലായത്. നടന്‍ മദ്യപിച്ചിരുന്നതായും വ്യക്തമായി. തുടര്‍ന്ന് ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വാഹനത്തിൽ ഗണപതിയെ കൂടാതെ മൂന്ന് പേർ കൂടിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
