ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം; ചേരങ്കൈ തീരദേശ റോഡ് മൊഗ്രാല്‍ പുത്തൂറുമായി ബന്ധി പ്പിക്കണമെന്ന് നാട്ടുകാര്‍


കാസര്‍കോട്: ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തീരദേശ റോഡ് ഗതാഗത സര്‍വീസ് വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. 2025 മാര്‍ച്ച് മാസത്തോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുഴുവനായും ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ പോലും അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെടുന്ന സര്‍വ്വീസ് റോഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നു നാട്ടുകാര്‍ പറയുന്നു.
നിലവില്‍ ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ തീരദേശ റോഡ് സംവിധാനം നിലവിലുണ്ട്. അവ കൂട്ടിയോജിപ്പിക്കാന്‍ ആവശ്യമായ വലിയ പദ്ധതികള്‍ വേണമെന്നാണ് നാട്ടുകാരുടെ നിര്‍ദ്ദേശം. ഭാവിയില്‍ ഇത് അനിവാര്യമാണെന്നും നാട്ടുകാര്‍ പറയുന്നു. കാസര്‍കോട്-നെല്ലിക്കുന്ന് കടപ്പുറം ചേരങ്കൈ റോഡ് വഴി നിലവില്‍ സി.പി.സി.ആര്‍.ഐ- ചൗക്കി വരെയായി തീരദേശ ഗതാഗത സൗകര്യമുണ്ട്..ഇത് മൊഗ്രാല്‍ പുത്തൂര്‍ തീരദേശവുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യം. മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ നിലവില്‍ ദേശീയപാതയില്‍ നിന്ന് റെയില്‍വേ അടിപ്പാത സൗകര്യമുണ്ട്. ചേരങ്കൈ -ചൗക്കി തീരദേശ റോഡിനെ മൊഗ്രാല്‍പുത്തൂറുമായി ബന്ധിപ്പിക്കാനായാല്‍ തിരക്കേറിയ ദേശീയപാതയില്‍ നിന്ന് മാറി തീരദേശ റോഡിലൂടെ തന്നെ കാസര്‍കോട് ടൗണില്‍ പ്രവേശിക്കാനാവും. ഇത് സര്‍വീസ് റോഡിലെ യാത്രാദുരിതത്തിനും പരിഹാരമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. കാസര്‍കോട് നഗരസഭയും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തും മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കുമ്പള കോയിപ്പാടി വഴി മൊഗ്രാല്‍ കൊപ്പളത്തിലേക്കുള്ള തീരദേശ റോഡ് വഴി മൊഗ്രാല്‍ പുത്തൂരിലെ തീരദേശ റോഡിനെ ആശ്രയിച്ചാല്‍ തീരമേഖലയില്‍ 15 കിലോമീറ്റര്‍ റോഡ് സര്‍വീസ് യാഥാര്‍ത്ഥ്യമാകും. ഇത് പടിഞ്ഞാറു ഭാഗത്തുള്ള ജനങ്ങള്‍ക്ക് ദേശീയപാത സര്‍വീസ് റോഡിനെ ആശ്രയിക്കാതെ തീരദേശത്തു കൂടി തന്നെ വലിയ ഗതാഗത സൗകര്യമാകും. ഇതിന് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നാണ് പടിഞ്ഞാര്‍ പ്രദേശ വാസികളുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page