യുവതി വീട്ടിലെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ഭര്‍തൃമതിയെ വീട്ടിലെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേള, കുമാരമംഗലം ക്ഷേത്രത്തിനു സമീപത്തെ വാസുദേവ അസ്രയുടെ ഭാര്യ സവിത (43)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഭര്‍ത്താവ് പുറത്തേക്കും മക്കള്‍ കോളേജിലേക്കും സ്‌കൂളിലേക്കും പോയ സമയത്തായിരുന്നു ആത്മഹത്യ. വൈകുന്നേരം 4.45മണിയോടെ സ്‌കൂളിലേക്ക് പോയ മക്കള്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കുട്ടികള്‍ അയല്‍വീട്ടുകാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഭര്‍ത്താവും സ്ഥലത്തെത്തി. തുടര്‍ന്ന് ആശാരിയുടെ സഹായത്തോടെ വാതില്‍ തുറന്നു അകത്തു കയറി നോക്കിയപ്പോഴാണ് സവിതയെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പെര്‍ള, വാണിനഗര്‍ ഒക്കുമൂലയിലെ വെങ്കിട്ടരമണ-ജലജ ദമ്പതികളുടെ മകളാണ് സവിത. മക്കള്‍: അനഘ (ബിരുദവിദ്യാര്‍ത്ഥിനി), അനുഷ, അനന്യ. സഹോദരങ്ങള്‍: ഗണേശഹൊള്ള, സന്ധ്യ, കസ്തൂരി.
ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page