മകളുടെ കല്യാണം: ചാരിറ്റിയുടെ മറവില്‍ സ്വര്‍ണ്ണം തട്ടിയ വിരുതന്‍ പിടിയില്‍; അറസ്റ്റ് കാസര്‍കോട് സ്വദേശിയുടെ പരാതിയിന്മേല്‍

കാസര്‍കോട്: ചാരിറ്റിയുടെ മറവില്‍ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ആളെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് സുഖവാസത്തിനു പോയ വിരുതന്‍ അറസ്റ്റില്‍. തൃശൂര്‍, അവിയൂര്‍, എടക്കരവില്ലേജ് ഓഫീസിനു സമീപത്തെ കൂവക്കാട്ടില്‍ കുഞ്ഞുമോന്‍ എന്ന ബഷീറി (53)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. മൈസൂരിലെ ലോഡ്ജില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനിലേറെ തട്ടിപ്പു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നാലു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 60,000 രൂപയുമാണ് തട്ടിയെടുത്തത്. കാസര്‍കോട്ടെ ഒരു ആരാധനാലയത്തിനു സമീപത്തു വച്ചാണ് പരാതിക്കാരനും കുഞ്ഞുമോനും പരിചയപ്പെട്ടത്. കണ്ണൂര്‍ കലക്ടറേറ്റിലെ ജീവനക്കാരനാണെന്നാണ് പരിചയപ്പെടുമ്പോള്‍ കുഞ്ഞുമോന്‍ പറഞ്ഞിരുന്നത്. ആദ്യം പരാതിക്കാരന്റെ മകനു വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞാണ് 60,000 രൂപ കൈക്കലാക്കിയത്. പരാതിക്കാരന്റെ മകനെ എറണാകുളത്ത് എത്തിച്ച് വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തിയ ശേഷമാണ് പണം കൈക്കലാക്കിയത്. ഇതിനിടയില്‍ പരാതിക്കാരന്റെ മകളുടെ വിവാഹാലോചനകള്‍ തുടങ്ങിയെന്നു പറഞ്ഞപ്പോള്‍ കല്യാണകാര്യത്തിനു സഹായിക്കാമെന്നു വിശ്വസിപ്പിച്ചു. താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ സൊസൈറ്റി സഹായിക്കുമെന്നാണ് പറഞ്ഞത്. പാവങ്ങള്‍ക്കു സഹായം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി നാലുപവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും നല്‍കുമെന്നാണ് വിശ്വസിപ്പിച്ചത്. പുതിയതായി വാങ്ങിയ സ്വര്‍ണ്ണാഭരണവും അതിന്റെ ബില്ലും വേണമെന്നു പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഒരു സുഹൃത്തില്‍ നിന്നു പഴയ സ്വര്‍ണ്ണം കടമായി വാങ്ങി ജ്വല്ലറിയില്‍ പണയപ്പെടുത്തി പുതിയ സ്വര്‍ണ്ണം വാങ്ങി. തുടര്‍ന്ന് പരാതിക്കാരന്‍ കണ്ണൂരിലെത്തി കുഞ്ഞുമോനെ കണ്ടു. ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രധാനഭാരവാഹി കണ്ണൂരിലെ ആശുപത്രിയിലാണെന്നു പറഞ്ഞ് അവിടേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയെത്തിയപ്പോള്‍ ഭാരവാഹി മുകള്‍ നിലയിലെ എ.സി മുറിയിലാണെന്നും സമയം ചോദിച്ചു വരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ഇതിനിടയില്‍ നാലു പവന്‍ സ്വര്‍ണ്ണം തന്ത്രത്തില്‍ കൈക്കലാക്കുകയും ചെയ്തു. തിരിച്ച് വരാത്തതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം പരാതിക്കാരനു ബോധ്യമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോനെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. അന്‍സാര്‍, റിയാസ്, ബഷീര്‍ തുടങ്ങിയ പേരുകളാണ് തട്ടിപ്പിനു വേണ്ടി കുഞ്ഞുമോന്‍ ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ സമാന കേസുകളുളളതായി പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ കിട്ടുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്തി സുഖവാസ കേന്ദ്രങ്ങളിലെത്തി ആഡംബരജീവിതം നയിക്കുകയാണ് ഇയാളുടെ രീതിയെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page