കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സുരേഷ്‌ഗോപിയുടെ അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി. നേരത്തെയും സുരേഷ്‌ഗോപിയ്‌ക്കെതിരെ നിലപാടുമായി കെയുഡബ്ല്യുജെ രംഗത്തെത്തിയിരുന്നു. 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനായ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് വിവാദപരാമര്‍ശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാലായിരുന്നു ഭീഷണി. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു സിനിമയില്‍ പണ്ട് കയ്യടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ടെന്നും കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടു.മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം അവഹേളനം നടത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരേയും 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറെ മുറിയിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിനെതിരേയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കാസർകോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്‌ക്ലബ് പരിസരത്ത് പ്രതിഷേധ യോഗം ചേരും.
