തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായ സംഭവം; 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പേര്‍ അറസ്റ്റില്‍

തിരൂര്‍: ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബിനെ കാണാതായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ ചാലിബില്‍ നിന്ന് പലതവണയായി പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു. അതിന് ശേഷവും പ്രതികള്‍ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ചാലിബിന്റെ മൊഴിയെത്തുടര്‍ന്നാണ് ഇവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പിബി ചാലിബിനെ കാണാതായത്. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്കുകയായിരുന്നു. പിന്നീട് ബന്ധുക്കളുടെ പരാതിയില്‍ തിരൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെടുന്നത്. ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. താന്‍ സുരക്ഷിതനാണെന്നും ഉടന്‍ തിരിച്ച് വരും എന്ന് ചാലിബ് ഭാര്യയോട് പറഞ്ഞു. കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലും ഒടുവില്‍ മംഗളൂരുവിലും ആണ് കാണിച്ചിരുന്നത്. പിന്നീട് വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തി. മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്നാണ് ഡെപ്യുട്ടി തഹസില്‍ദാര്‍ പറഞ്ഞത്. പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page