തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം: യോഗാധ്യാപിക ശവാസനം ചെയ്ത് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടു; മറ്റൊരു യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ശവാസനം ചെയ്തു നിശ്ചലയായി കിടന്ന യോഗാധ്യാപികയെ അക്രമികള്‍ കുഴിയില്‍ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടു.
രക്ഷപ്പെടുന്നതിനു മുമ്പു യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ വാടകക്കൊലയാളി സംഘം കൊള്ളയടിച്ചു. കൊലയാളികള്‍ സ്ഥലം വിട്ട ശേഷം കുഴിയില്‍ നിന്നു കയറിയ യുവതി ചിക്കബല്ലാപൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഭര്‍ത്താവിന്റെ സുഹൃത്തായ സന്തോഷ് എന്നയാളുമായി ഇവര്‍ സൗഹൃദത്തിലായിരുന്നുവെന്നു പറയുന്നു. ഇതില്‍ സന്തോഷിന്റെ ഭാര്യ ബിന്ദുവിനു സംശയമുടലെടുക്കുകയും യോഗാധ്യാപികയായ അര്‍ച്ചനയെ കൊലപ്പെടുത്താന്‍ വാടക കൊലയാളി സംഘത്തിനു ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. ഇതിനു വേണ്ടി കുപ്രശസ്ത ക്രിമിനലായ സതീഷ് റെഡ്ഡിയുമായി കരാറാക്കുകയായിരുന്നുവത്രെ.
യോഗ പഠിക്കണമെന്ന ആഗ്രഹവുമായാണ് സതീഷ് റെഡ്ഡി അര്‍ച്ചനയെ സമീപിച്ചത്. പിന്നീട് സൗഹൃദത്തിലായതോടെ യോഗാധ്യാപികയെ തട്ടിക്കൊണ്ടു പോവാന്‍ മൂന്നു പേരെ ഏര്‍പ്പാടു ചെയ്തു. തട്ടിക്കൊണ്ടു പോവുന്നതിനിടയില്‍ കാറില്‍ വച്ചു മര്‍ദ്ദിക്കുകയും ആഭരണങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. സതീഷ് റെഡ്ഡി, ബിന്ദു, നാഗേന്ദ്രറെഡ്ഡി, രമണറെഡ്ഡി, രവി എന്നിവരെ അറസ്റ്റു ചെയ്യുകയും പണവും ആഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page