റിയൽ എസ്റ്റേറ്റ് ഉടമയെ കൊന്ന് കാപ്പി തോട്ടത്തിൽ കത്തിച്ചു; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ

മടിക്കേരി (കർണാടക): സ്വത്ത് തട്ടിയെടുക്കാനായി റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ ഹൈദരാബാദ് സ്വദേശിയെ കൊന്ന് കുടകിലെ കാപ്പിത്തോട്ടത്തിൽ കത്തിച്ച കേസിൽ രണ്ടാം ഭാര്യ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.
രമേഷ്കുമാറിനെ സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ചു കത്തിച്ചനിലയിൽ കണ്ടെത്തിയ കേസിലാണ് ഭാര്യയും ബംഗളൂരുവിലെ ഐടി ജീവനക്കാരിയുമായ തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദേശി അങ്കൂർ റാണ, തെലങ്കാന സ്വദേശിയും ബംഗളൂരുവിലെ താമസക്കാരനുമായ നിഖിൽ എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10ന് ആണ്‌ പകുതി കത്തിയ മൃതദേഹം തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്. 16 പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കേരളത്തിൽ തൃശൂർ ജില്ലയിലും അന്വേഷണം നടത്തിയിരുന്നു. 500 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഫോൺ രേഖകൾ അടക്കം മറ്റു ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. അയൽ സംസ്ഥാനങ്ങളിൽ കാണാതായ ആളുകളുടെ കേസുകളും പരിശോധിച്ചിരുന്നു. രമേഷ് കുമാറിന്റെ കാർ സംഭവ ദിവസം പ്രദേശത്ത് എത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇതോടെ രമേഷ് കുമാറുമായുള്ള അടുപ്പമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സ്വത്തു തട്ടിയെടുക്കാനുള്ള ഭാര്യയുടെയും കൂട്ടാളികളുടെയും ശ്രമമാണ് കൊലപാതകത്തിൽ എത്തിയതെന്ന്‌ പൊലീസ് കണ്ടെത്തി. ഹൈദരാബാദിൽ വെച്ച് അങ്കൂർ റാണയും നിഹാരികയും ചേർന്ന് കൊലപ്പെടുത്തിയ ശേഷം നിഖിലിന്റെ സഹായത്തോടെ കുടകിലെ കാപ്പിത്തോട്ടത്തിൽ എത്തിച്ചു. പിന്നീട് മൃതദേഹം കത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page