കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞത് 30 വര്‍ഷം; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുകൊന്ന പാപ്പച്ചന്‍ തൃപ്പൂണിത്തുറയില്‍ പിടിയില്‍

മംഗളൂരു: സൂറത്കല്ലിലെ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുകൊന്ന കേസിലെ പ്രതി 30 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ പിടിയില്‍. ജോസ് കുട്ടി പാപ്പച്ചനെ(55)യാണ് മംഗളൂരു സിറ്റി സിസിബി പൊലീസ് തൃപ്പൂണിത്തുറയില്‍ വച്ച് പിടികൂടിയത്. സെക്യൂരിറ്റി ജീവനക്കാരനായ നാരായണയാണ് കൊല്ലപ്പെട്ടത്. 1995 മാര്‍ച്ച് 12 ന് സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാല വില്ലേജിലെ ഒരു വ്യവസായശാലയിലാണ് കൊല നടന്നത്. അര്‍ധരാത്രി വ്യവസായ ശാലയ്ക്ക് സമീപം എത്തിയ അപരിചിതരായ ആളുകളെ സെക്യൂരിറ്റി ഗാര്‍ഡുമാരായ സുരേഷ്, നാരായണ, ദേവണ്ണ എന്നിവര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഉറങ്ങുകയായിരുന്ന ഇവരെ പാപ്പച്ചനും സുഹൃത്ത് അച്ചന്‍ കുഞ്ഞിയും ചേര്‍ന്ന് മര്‍ദ്ദിച്ചു. ബന്ധുവായ തോമസ് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ നാരായണ മരണത്തിന് കീഴടങ്ങി. ഇതോടെ പാപ്പച്ചനെതിരെയും സുഹൃത്ത് അച്ചന്‍ കുഞ്ഞിക്കെതിരെയും കൊലയ്ക്ക് കേസെടുത്തു. പൊലീസില്‍ കീഴടങ്ങാതെ രണ്ട് പ്രതികളും കേരളം, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. അതിനിടെ അച്ചന്‍ കുഞ്ഞി എട്ട് വര്‍ഷം മുമ്പ് മരിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു സിസിബി പൊലീസ് കൊച്ചിയിലെത്തിയിരുന്നു. സിസിബി എസിപി മനോജ് കുമാര്‍ നായിക്, ഇന്‍സ്‌പെക്ടര്‍ ശ്യാം സുന്ദര്‍ എച്ച്എം, എഎസ്‌ഐ മോഹന്‍ കെവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിബി സംഘത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page