തിരുവന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്ന സമയങ്ങളിൽ ക്രമീകരണമേർപ്പെടുത്തി. ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10 വരെയും, ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിർദേശം.
ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വിൽക്കുന്നവർക്കും ഇത് ബാധകം. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.







