കല്യോട്ട് ഇരട്ടക്കൊലക്കേസ്: വാദം പൂര്‍ത്തിയായി; വിധി അടുത്തമാസം ഉണ്ടായേക്കും

കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധിപ്രസ്താവന അടുത്ത മാസം ഉണ്ടായേക്കുമെന്നു സൂചന. കേസിന്റെ വാദം എറണാകുളം സിബിഐ കോടതിയില്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ അജേഷ് തൈക്കടവിനെ പുനര്‍വിസ്താരം നടത്തണമെന്ന അപേക്ഷ പ്രോസക്യൂഷന്‍ മുന്നോട്ടു വച്ചത്. ഇരട്ടക്കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ രാസപരിശോധന നടത്തിയത് അജേഷിന്റെ നേതൃത്വത്തിലായിരുന്നു. പരിശോധന സംബന്ധിച്ച് ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പുനര്‍വിചാരണ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ചത്. പുനര്‍വിചാരണ പൂര്‍ത്തിയാകുന്നതോടെ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിധി പറയുന്നതിനുള്ള തിയതി പ്രഖ്യാപിക്കും. നവംബര്‍ 13ന് ആണ് വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു മുമ്പ് വിധി വരികയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ സിപിഎമ്മിനു വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 2019 ഫെബ്രുവരി 17ന് രാത്രിയിലാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആകെ 24 പ്രതികളാണുള്ളത്. ഇവരില്‍ 16 പേരും ഇപ്പോഴും ജയിലിലാണ്. സിബിഐയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page