മംഗ്‌ളൂരു: മംഗ്‌ളൂരുവില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനും വ്യവസായിയുമായ ബി.എം മുംതാസ് അലി (52) ആത്മഹത്യ ചെയ്ത കേസില്‍ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. സൂറത്ത്കല്ല്, കാട്ടിപ്പള്ളത്തെ ആയിഷത്ത് റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ സത്താര്‍, മണല്‍ വിതരണക്കാരന്‍ ഷാഫി നന്ദാവാരം എന്നിവരെയാണ് കാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മുസ്തഫ, സിറാജ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നഗ്നദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പ്രതികള്‍ 50ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ മുംതാസ് അലിയുടെ മൃതദേഹം പിറ്റേ ദിവസമാണ് തണ്ണീര്‍ബാവി പുഴയില്‍ കാണപ്പെട്ടത്. മുംതാസിന്റെ കാര്‍ കുളൂര്‍ പാലത്തിനു മുകളില്‍ കാണപ്പെട്ടിരുന്നു. കാറിന്റെ മുന്‍വശം മറ്റൊരു വാഹനം ഇടിച്ചു തകര്‍ന്ന നിലയിലായിരുന്നു. മുംതാസ് അലി ബൈക്കംപാടിയിലെ വീട്ടില്‍ നിന്നു ഇറങ്ങിയ ശേഷം തനിക്ക് ആറു പേരില്‍ നിന്നു ഭീഷണി ഉണ്ടായിരുന്നുവെന്നും തന്റെ മരണത്തിനു കാരണക്കാര്‍ ഇവരാണെന്നും വ്യക്തമാക്കുന്ന സന്ദേശം ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.
