കാസർകോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് നേതാക്കൾ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതൽ ഹർജിയിൽ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. പ്രതികൾ ഇന്ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാൻ മാറ്റിയത്. കേസ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈൽ ഫോണും നൽകിയെന്നാണ് കേസ്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ, കെ.സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫയൽചെയ്ത ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. കോഴയായി ലഭിച്ച പണം ചെലവായിപ്പോയെന്ന് മാധ്യമങ്ങളോട് സുന്ദര പ്രതികരിച്ചിരുന്നു.
