കാസർകോട്: ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കീഴൂർ ഹാർബറിൽ നിന്ന് നാല് ദിവസം മുമ്പ് കാണാതായ റിയാസിനെ ഇനിയും കണ്ടെത്താനായില്ല. നാട്ടുകാരും അഗ്നിശമന സേനയും ഫിഷറീസ് വകുപ്പും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തി വരികയാണ്. അതിനിടെ തിരച്ചിൽ നടത്താൻ കർണാടകയിൽ നിന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേ ഇന്ന് രാവിലെ എത്തുമെന്ന് എ കെ എം അഷ്റഫ് എംഎൽഎ അറിയിച്ചു. കർണാടക ഷിരൂരിൽ അർജ്ജുനു വേണ്ടി രക്ഷാപ്രവർത്തനം നടത്തിയ ആളാണ് ഈശ്വർ മൽപ്പേ. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് മീൻ പിടിക്കാൻ എത്തിയ റിയാസിനെ കാണാതായത്. തുറമുഖത്തിനടുത്ത് റിയാസിന്റെ സ്കൂട്ടറും ചൂണ്ടയിടുന്ന സാധനം സാമഗ്രികളും കണ്ടെത്തിയിരുന്നു. ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണിരിക്കാം എന്ന സംശയത്തിൽ കഴിഞ്ഞ നാല് ദിവസമായി ചന്ദ്രഗിരി പുഴയിലും കടലോരങ്ങളിലുമായി തിരച്ചിൽ നടത്തിവരികയാണ്. ബേപ്പൂർ കോസ്റ്റൽ ഗാർഡ് എം ആർ എസ് സിയുടെ ഡോണിയർ വിമാനം തിരച്ചിൽ നടത്തിയിരുന്നു. നാലുദിവസമായിട്ടും തിരച്ചിൽ ഊർജ്ജമല്ലെന്നാരോപിച്ചു നാട്ടുകാർ ചൊവ്വാഴ്ച റോഡ് ഉപരോധിച്ചിരുന്നു. കാണാതായ ചെമ്മനാട് കല്ലുകുളപ്പിലെ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ചന്ദ്രഗിരി പാലത്തിൽ റോഡ് ഉപരോധിച്ചത്. തുടർന്ന് കളക്ടർ കെ ഇമ്പശേഖരൻ ജനപ്രതിനിധികളുമായും പ്രതിഷേധ സമരം നടത്തുന്നവരുമായും ചർച്ച നടത്തി. ഇവിടെ തിരിച്ചു നടത്താൻ മുങ്ങൽ വിദഗ്ധരെ കൊണ്ടുവരണം എന്നാണ് നാട്ടുകാരെ ആവശ്യം. ഇതേ തുടർന്ന് എ കെ എം അഷ്റഫ് എംഎൽഎയുടെ ആഭ്യർത്ഥനയെ തുടർന്ന് ഈശ്വർ മൽപേ ഇന്ന് രാവിലെ എട്ടുമണിയോടെ എത്തും. യുവാവിനെ കണ്ടെത്താൻ യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗിൽ ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ മുഖ്യമന്ത്രിക്ക് അയച്ച മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഹാർബറിൽ കാണാതായ റിയാസിനെ കണ്ടെത്താൻ കഴിയാത്തത് സർക്കാരിന്റെ പരാജയമാണെന്ന് മുസ്ലിം യൂത്ത് ലീഗും ആരോപിച്ചു.