കാസര്‍കോട്: ചൂണ്ടയിടുന്നതിനിടെ കിഴൂര്‍ ഹാര്‍ബറിന് സമീപം കാണാതായ പ്രവാസിയായ യുവാവിനെ കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. ഹര്‍ബര്‍ പരിസരത്താണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് കോസ്റ്റല്‍ പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിലിനെത്തും. ചെമ്മനാട് രണ്ടാം വാര്‍ഡ് കല്ലു വളപ്പിലെ കെ. മുഹമ്മദ് റിയാസിനെ (40)ആണ് ശനിയാഴ്ച രാവിലെ കാണാതായത്. ഒന്‍പതോടെ ഹാര്‍ബറിലെത്തിയ ചിലര്‍ ഉടമസ്ഥനില്ലാത്ത ആധുനിക ചൂണ്ടക്കിറ്റടങ്ങിയ ബാഗും സ്‌കൂട്ടറും താക്കോലും കണ്ടതോടെയാണ് സംശയമുണര്‍ന്നത്. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് 11 മണിയോടെ റിയാസിന്റെ സഹോദരനും തിരക്കിയിറങ്ങിയെത്തിയിരുന്നു. വിദേശത്തായിരുന്ന റിയാസ് ഒരു മാസം മുന്‍പാണ് നാട്ടില്‍ വന്നത്. അതിശക്തമായ അടിയൊഴുക്കുള്ള പ്രദേശമാണ് ഇവിടയെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസര്‍ ബി രാജിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ രാജേഷ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.എന്‍ വേണുഗോപാൽ, വിഎം സതീശന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രവീന്ദ്രന്‍, സൂരാജ് കുമാര്‍. ഉമേശന്‍, ഷബിൽ കുമാർ, രാജു, ശ്രീജിത്ത്, ഡ്രൈവര്‍ ഇ പ്രസീദ് എന്നിവരാണ് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. മേല്‍പ്പറമ്പ് എസ്.ഐ കെ വേലായുധന്റെ നേതൃത്വത്തില്‍ പൊലീസും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
വേണുഗോപാൽ
ഷബിൽ കുമാർ
രാകേഷ്







