തിരുവനന്തപുരം: വ്യക്തിപരമായ നേട്ടത്തിനല്ല താന്‍ പരാതി നല്‍കിയതെന്ന് യുവ നടനെതിരെ പരാതി ഉന്നയിച്ച നടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കലാരംഗത്ത് നേരിട്ട പ്രശ്നം ആണ് പരാതിയായി ഉന്നയിച്ചത്. അതിനുള്ള അവകാശം നമുക്കില്ലേ? ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഫേക്ക് നമ്പറുകളില്‍ നിന്ന് രാത്രി 12.30 യ്ക്ക് ശേഷമൊക്കെ കോളുകള്‍ വരുന്നുണ്ട്. എന്നെ ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ആശങ്കയിലാണ് എന്റെ കുടുംബം. എനിക്ക് രണ്ട് മക്കളുണ്ട്. അവരെ വളര്‍ത്തേണ്ട ഉത്തരവാദിത്തം എന്നിലുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രൊട്ടക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ പറയണമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. സിനിമയില്‍ എനിക്ക് നേരിട്ട ദുരനുഭവത്തില്‍ ബന്ധപ്പെട്ടവരുടെ പേരുവെളിപ്പെടുത്തിതന്നെ പരാതി നല്‍കിയിട്ടുണ്ട്. ഒരു പ്രസ്തുത നടനല്ല എന്ന് ഞാന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം ഓണ്‍ലൈനുകളില്‍ വന്നത് അഭിമുഖത്തിന്റെ എഡിറ്റഡ് രൂപമാണ്. ആരോപണം ഉന്നയിച്ച അന്നും മാധ്യമങ്ങള്‍ പേര് ചോദിച്ചപ്പോള്‍ ഞാനായിട്ട് ആരുടെയും പേര് വെളിപ്പെടുത്തില്ലെന്ന് പറഞ്ഞിരുന്നു. ആ നിലപാടില്‍ തന്നെയാണ് ഇന്നുമുള്ളത്. അല്ലാതെയുള്ള ആരോപണങ്ങളൊന്നും ശരിയല്ല. പരാതി പറയുന്നവരെ ഒതുക്കാമെന്നാണ് ചിലരുടെ നിലപാടെങ്കില്‍ ഇത്തരം തെമ്മാടിത്തരത്തിനെതിരെ ശബ്ദിക്കാന്‍ നിരവധി പേര്‍ രംഗത്തുവരും. ഞാന്‍ ആരോപണം ഉന്നയിച്ച നടന്റെ ഒരു വലിയ സിനിമ വരുന്നുണ്ടെന്നും അതിനെ ഡീഗ്രേഡ് ചെയ്യാനാണ് ഇത്തരം ആരോപണങ്ങളുമായി മുന്നോട്ടുവരുന്നതെന്നും ചിലര്‍ പറയുന്നതൊന്നിനും മറുപടി അര്‍ഹിക്കുന്നേയില്ലെന്നും അവര്‍ പറഞ്ഞു. പിന്നീട് എനിക്ക് മോശം അനുഭവമുണ്ടായത് ഒരു ഹാസ്യ നടനില്‍ നിന്നാണ്. അദ്ദേഹം മരിച്ചുപോയതിനാല്‍ ഞാന്‍ പരാതി കൊടുത്തിട്ടില്ല. ഞാന്‍ അഭിനയിച്ച സിനിമയിലെ സംവിധായകന്‍ രണ്ട് ചെറിയ പെണ്‍കുട്ടികളോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതിനെ എതിര്‍ത്തതിന് സിനിമയിലെ രംഗങ്ങള്‍ കുറയ്ക്കുക മാത്രമല്ല അയാള്‍ ചെയ്തത്. മറ്റ് സെറ്റുകളില്‍ എന്നെക്കുറിച്ച് മോശമായി പറഞ്ഞുനടന്നു.
ഞങ്ങളുടെയൊക്കെ വെളിപ്പെടുത്തല്‍ കാരണം സിനിമാ മേഖല തന്നെ പ്രതിസന്ധിയിലായെന്ന് പറഞ്ഞു കേള്‍ക്കുന്നത് വിഷമമാണ്. സിനിമയെ ഒരിക്കലും ഈ വൃത്തികേടുമായി കൂട്ടിക്കുഴയ്ക്കരുത്. ഓണം റിലീസായി നിരവധി സിനിമകള്‍ വരുന്നുണ്ട്. ഒരുപാടുപേരുടെ കഷ്ട്ടപ്പാടാണ് സിനിമയെന്നത്. ചെറുതും വലുതുമായ സിനിമകള്‍ തിയേറ്ററില്‍ പോയി കാണണം എന്നാണ് തനിക്ക് പ്രേക്ഷകരോട് അഭ്യര്‍ഥിക്കാനുള്ളതെന്നും നടി പറഞ്ഞു.







