ഓണ്‍ലൈന്‍ വ്യാപാരം; 33 ലക്ഷം തട്ടിയ കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ ഉഡുപ്പിയില്‍ പിടിയില്‍

 

മംഗളൂരു: ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളടക്കം നാല് പേരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കാസര്‍കോട് കുമ്പള സ്വദേശി ബി ഖാലിദ്(39), നീര്‍ച്ചാല്‍ സ്വദേശി കെ.എ മുഹമ്മദ് സഫ്വാന്‍ (22), മംഗളൂരു ബിജായിയിലെ സതീഷ് ഷെട്ടി (22), പുത്തൂര്‍ കുറിയ സ്വദേശി പി മുഹമ്മദ് മുസ്തഫ(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികളില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 13 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. മോത്തിലാല്‍ ഓസ്വാള്‍ പ്രൈവറ്റ് വെല്‍ത്ത് മാനേജ്മെന്റ് ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഉപേന്ദ്ര ഭട്ട് എന്ന ആളിനെ സംഘം പരിചയപ്പെട്ടത്. ഒരു വാട്ട്‌സാപ് ഗ്രൂപ്പില്‍ ചേരാന്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പിലൂടെ പണ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ കാട്ടി ഭട്ടിനെ വശത്താക്കി. പിന്നീട് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് ഫണ്ട് നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഘത്തെ പൂര്‍ണമായി വിശ്വസിച്ച ഭട്ട് ലാഭം പ്രതീക്ഷിച്ച് 33.1 ലക്ഷം രൂപ നിക്ഷേപിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും നിക്ഷേപമോ, പലിശയോ ലഭിച്ചില്ല. കൂടാതെ അവരുടെ വാട്ട്‌സാപ് ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യുകയും ചെയ്തതിരുന്നു.
താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് പിന്നീട് മനസ്സിലായതോടെ ഉഡുപ്പി സിഇഎന്‍ സ്റ്റേഷനില്‍ പരാതി നല്‍കി.
പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ നീക്കത്തിലാണ് നാല് പ്രതികളെ പിടികൂടിയത്. എന്നാല്‍ സംഘത്തിലെ സൂത്രധാരനെ പിടികൂടാന്‍ കഴിഞ്ഞില്ല. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ടിഎസ് സിദ്ധലിംഗയ്യ, പരമേശ്വര് ഹെഗ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page