തിരുവനന്തപുരം കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രണ്ടു വയസ്സായ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും, യൂട്യൂബ് ചാനലിനോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. ‘മഴവിൽ കേരളം’ എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസ്. അർജുൻ്റെ 2 വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ ചോദിച്ചതിൽ കേസെടുക്കണമെന്ന പരാതിയെ തുടർന്നാണ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് അലനല്ലൂർ സ്വദേശി പി.ഡി.സിനിൽദാസിന്റെ പരാതിയിൽ കമ്മീഷൻ കേസെടുക്കുകയായിരുന്നു. അർജുന്റെ മകനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയർന്നിരുന്നു. കാണാതായി 13 ദിവസം പിന്നിട്ടിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂലായ് 16-ന് രാവിലെയാണ് ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിൽ കുന്നിടിഞ്ഞുവീണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ (30) കാണാതാകുന്നത്. ഈ വേദനയിൽ കഴിയുകയാണ് കുടുംബം. അതിനിടയിലാണ് പരിഹാസമായ രീതിയിൽ വ്ലോഗർ മകനെ വച്ച് ചിത്രീകരണം നടത്തിയത്.