മുംബൈ: വനിതാ സുഹൃത്ത് മഴ നനയാതിരിക്കാൻ യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് ഇലക്ട്രിക് വയറിൽ കുരുങ്ങിയത് കാരണം ട്രെയിൻ ഗതാഗതം സ്തംഭിച്ചു. മുംബൈ ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന യുവാവ് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന തന്റെ കൂട്ടുകാരിയെ മഴ നനയുന്നത് കണ്ടു. തന്റെ കയ്യിലുണ്ടായിരുന്ന റെയിൻകോട്ട് ട്രാക്കിന് മുകളിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാൽ കോട്ട് ചെന്ന് പതിച്ചതാകട്ടെ ട്രാക്കിന് മുകളിലുള്ള റെയിൽവേ ഇലക്ട്രിക് കമ്പിയിലും. അതോടെ കമ്പിയിൽ തീപ്പൊരി പാറി. വിവരമറിഞ്ഞ് റെയിൽവേ അധികൃതർ ഈ വഴി വന്ന എല്ലാ ട്രെയിനുകളും പിടിച്ചിടാൻ നിർദ്ദേശം നൽകി. കമ്പിയിലേക്കുള്ള വൈദ്യുതി ബന്ധം റെയിൽവേ താൽക്കാലികമായി വിച്ഛേദിച്ചു റെയിൻകോട്ട് എടുത്ത് മാറ്റി. ഇതുകാരണം അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൻകോട്ട് എറിഞ്ഞ യുവാവിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിൽ അതിശക്തമായി മഴ പെയ്യുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്.